വാഷിംഗ്ടൺ: രാജ്യത്തേക്ക് ഉള്ള എഫ്-1 അപേക്ഷകരുടെ അപേക്ഷകൾ കൂട്ടമായി തള്ളി അമേരിക്ക. 2023 ഒക്ടോബർ മുതൽ 2024 സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഇത്തരത്തിലുള്ള 41 ശതമാനം വിദേശ വിദ്യാർത്ഥികളുടെ വിസകളാണ് അമേരിക്കൻ ഭരണകൂടം തള്ളിയതെന്നാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. അതായത് 10 വർഷത്തിനിടെയുണ്ടായ ഏറ്റവും ഉയർന്ന നിരക്കാണിത്.
എഫ് – 1 വിസക്കായി 2023-24 വർഷത്തിൽ 6.79 ലക്ഷം അപേക്ഷകളാണ് വന്നത്. അതിൽ 2.79 ലക്ഷം അപേക്ഷകളും അമേരിക്ക തള്ളിക്കളഞ്ഞു. 2022-23 വർഷത്തിൽ 6.99 ലക്ഷം അപേക്ഷകൾ ലഭിച്ചപ്പോൾ അതിൽ 2.53 ലക്ഷം അപേക്ഷകൾ തള്ളിയെന്നും റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം, അപേക്ഷ നിരസിക്കപ്പെട്ടവർ ഏതു രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന പട്ടിക ഇതുവരെ പുറത്ത് വന്നിട്ടില്ല.
കോവിഡിന് മുമ്പുള്ള കാലങ്ങളിൽ അപേക്ഷകളുടെ എണ്ണത്തിൽ ഗണ്യമായ രീതിയിൽ വർധനവ് വന്നിരുന്നു. 2023-24 വർഷമായതോടെ അപേക്ഷകരുടെ എണ്ണം കുറഞ്ഞു തുടങ്ങി. 2023-24 വർഷത്തിൽ 4.01 ലക്ഷം എഫ്-1 വിസകളാണ് അമേരിക്ക അനുവദിച്ചത്. അതിനു തൊട്ടുമുമ്പുള്ള വർഷം 4.45 ലക്ഷം എഫ് 1 വിസകളും ഇഷ്യൂ ചെയ്തു.
അമേരിക്കയിലെ അക്കാദമിക സ്ഥാപനങ്ങളിൽ പഠനം നടത്താൻ വിദേശ വിദ്യാർത്ഥികൾക്ക് നൽകുന്ന കുടിയേറ്റ ഇതര വിസയാണ് എഫ്-1 വിസ. പ്രതിവർഷം അനുവദിക്കുന്ന വിദ്യാർത്ഥി വിസയിൽ 90 ശതമാനവും എഫ് 1 വിസ തന്നെയാണ്.
