പ്രവിശ്യകളുമായുള്ള പുതിയ ഫെഡറൽ ആരോഗ്യ കരാറുകൾ ഉണ്ടായിട്ടും, ഭൂരിഭാഗം കനേഡിയന്മാരും തങ്ങളുടെ പ്രവിശ്യയിലെ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടാനിടയില്ലെന്ന് വിശ്വസിക്കുന്നതായി സർവേ. ഹെൽത്ത് ഫണ്ടിംഗ് വർധിപ്പിക്കുന്നതിനും ആരോഗ്യ പരിപാലന തൊഴിലാളികളുടെ വർദ്ധിച്ചുവരുന്ന ക്ഷാമം പരിഹരിക്കുന്നതിനുമായി പ്രവിശ്യകൾക്ക് 196 ബില്യൺ ഡോളറിന്റെ ആരോഗ്യ കരാർ ഫെഡറൽ ഗവൺമെന്റ് വാഗ്ദാനം ചെയ്തതിന് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ലെഗറിന്റെ സർവേ നടന്നത്.
ആരോഗ്യ പ്രവർത്തകരുടെ അപകടകരമായ അഭാവത്തെക്കുറിച്ച് ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ആരോഗ്യ പരിപാലന വിദഗ്ധരും വർഷങ്ങളായി മുന്നറിയിപ്പ് നൽകിയതായി സർവേയിൽ പങ്കെടുത്തവർ വ്യക്തമാക്കി.
തങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ ആവശ്യമെങ്കിൽ നല്ല നിലവാരമുള്ള വൈദ്യസഹായം ലഭിക്കില്ലെന്ന് 70 ശതമാനം പേരും ആശങ്കപ്പെടുന്നതായി സർവേ കണ്ടെത്തി.
സർവേയിൽ പങ്കെടുത്തവരിൽ17 ശതമാനം പേർ മാത്രമാണ് അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആരോഗ്യ മേഖല മെച്ചപ്പെടാൻ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടത്. എന്നാൽ അറ്റ്‌ലാന്റിക് കാനഡയിൽ നടത്തിയ സർവേയിൽ പങ്കെടുത്ത 87 ശതമാനം ആളുകളും തങ്ങൾക്ക് ആവശ്യമായ പരിചരണം ലഭിക്കില്ലെന്ന് ആശങ്കാകുലരാണെന്ന് പറഞ്ഞു.1,536 കനേഡിയന്മാരിലാണ് ലെഗർ ഓൺലൈൻ സർവേ നടത്തിയത്.
ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ, പ്രിൻസ് എഡ്വേർഡ് ഐലൻഡ്, നോവ സ്കോട്ടിയ, നോർത്ത് വെസ്റ്റ് ടെറിട്ടറികൾ എന്നിവ ഫെഡറൽ ഗവൺമെന്റുമായി ഹെൽത്ത് കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.
