യു എസിലെ വെക്കേഷന്‍ ഹോമുകള്‍ വിറ്റൊഴിവാക്കുന്ന കാനഡക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോർട്ട്. ഴിഞ്ഞ വര്‍ഷം കനേഡിയന്‍ ഡോളറിന്റെ ഇടിവും ട്രംപ് ഭരണകൂടം കാനഡയില്‍ പുതിയ താരിഫുകള്‍ പ്രഖ്യാപിക്കുകയും യു എസില്‍ സ്വത്ത് കൈവശം വച്ചിരിക്കുന്ന കാനഡക്കാരെ യു എസ് സര്‍ക്കാര്‍ ശിക്ഷിച്ചേക്കുമെന്ന പ്രചരണം ആശങ്കയിലാക്കുകയും ചെയ്തതാണ് പ്രധാന കാരണമെന്ന് റിപ്പോർട്ട് പറയുന്നു.
നിരവധി കനേഡിയന്‍മാര്‍ തങ്ങളുടെ യു എസ് വെക്കേഷന്‍ ഹോമുകള്‍ ഉപേക്ഷിക്കുകയും ഫ്‌ളോറിഡ, അരിസോണ പോലുള്ള ജനപ്രിയ സ്‌നോബേര്‍ഡ് സ്ഥലങ്ങളില്‍ പതിറ്റാണ്ടുകളായി അവര്‍ സ്വന്തമാക്കിയിരുന്ന സ്വത്തുക്കള്‍ വില്‍ക്കുകയും ചെയ്യുന്നതായി പ്രാദേശിക റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ പറയുന്നു. ഇങ്ങനെ ഒഴിവാക്കുന്നതിന്റെ ഒരു ഘടകം സാമ്പത്തികശാസ്ത്രമാണ്. സമീപ മാസങ്ങളില്‍ കനേഡിയന്‍ ഡോളര്‍ യു എസ് ഡോളറിനെതിരെ ദുര്‍ബലമായി. ഈ വര്‍ഷം ആദ്യം 22 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇത് യു എസില്‍ ഹോം ഓണര്‍ അസോസിയേഷന്‍ (എച്ച് ഒ എ) ഫീസ്, ഇന്‍ഷുറന്‍സ്, പ്രോപ്പര്‍ട്ടി നികുതി എന്നിവ അടയ്ക്കുന്നത് കനേഡിയന്‍മാര്‍ക്ക് കൂടുതല്‍ ചെലവേറിയതാക്കി. മറുവശത്ത്, യു എസ് ഡോളറില്‍ അവരുടെ വീടുകള്‍ വില്‍ക്കുന്നത് കൂടുതല്‍ അനുഗ്രഹമായിരുന്നു. ജനപ്രിയ വിന്റര്‍ എസ്‌കേപ്പുകളിലെ പ്രോപ്പര്‍ട്ടി മൂല്യങ്ങള്‍ ഗണ്യമായി ഉയരുകയും ചെയ്തിരുന്നു.
വില്‍പ്പനയ്ക്കുള്ള സാമ്പത്തിക വാദങ്ങള്‍ മാസങ്ങളായി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ പലരേയും വേഗത്തില്‍ വില്‍ക്കാന്‍ നിര്‍ബന്ധിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ പറയുന്നു. പ്രസിഡന്റ് ട്രംപ് കാനഡയില്‍ നിന്നുള്ള ചില സാധനങ്ങള്‍ക്ക് 25 ശതമാനം താരിഫ് നടപ്പാക്കിയതും കാനഡ പിടിച്ചെടുക്കുന്നതിനെ കുറിച്ച് പലപ്പോഴും സൂചിപ്പിച്ചിക്കുകയും ചെയ്യുന്നുണ്ട്. കനേഡിയന്‍മാരുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളുടെ നികുതി സര്‍ക്കാര്‍ വര്‍ധിപ്പിച്ചേക്കുമെന്ന് ആശങ്കപ്പെടുന്നതായും ബ്രോക്കര്‍മാര്‍ പറയുന്നു. 30 ദിവസത്തില്‍ കൂടുതല്‍ അമേരിക്കയില്‍ താമസിക്കുന്ന വിദേശ പൗരന്മാര്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന പുതിയ നിയമം പോലുള്ള മറ്റ് നടപടികള്‍ ഭാവിയിലെ യാത്രാ നിയന്ത്രണങ്ങളെക്കുറിച്ച് അവരെ ആശങ്കാകുലരാക്കിയിട്ടുണ്ടെന്ന് ഏജന്റുമാര്‍ പറയുന്നു.
ജനുവരി മുതല്‍ താരതമ്യപ്പെടുത്തുമ്പോള്‍ ഇരട്ടി കനേഡിയന്‍ ക്ലയന്റുകള്‍ അവരുടെ വീടുകള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ പ്രദേശത്ത് വീടുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന കനേഡിയന്‍മാരുടെ എണ്ണത്തില്‍ കുത്തനെ ഇടിവുമുണ്ടായിട്ടുണ്ട്. ഗ്രേറ്റര്‍ ഫീനിക്‌സ് പ്രദേശത്ത് തങ്ങളുടെ സ്വത്ത് വില്‍ക്കുന്ന കനേഡിയന്‍മാരില്‍ നാടകീയമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ജനുവരി മുതല്‍ മാര്‍ച്ച് വരെ അത്തരം ലിസ്റ്റിംഗുകള്‍ ഏകദേശം 700 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇത് ഏകദേശം 100 ആയിരുന്നു. ആ കാലയളവില്‍ അരിസോണയില്‍ പ്രോപ്പര്‍ട്ടി വാങ്ങുന്ന കനേഡിയന്‍മാരുടെ എണ്ണത്തിലും 40 ശതമാനം കുറവുണ്ടായി.
അരിസോണയില്‍ ഹോംസ്മാര്‍ട്ടിന്റെ ഏജന്റായ സിംബലുക്കിന്റെ നികുതി ഡേറ്റയുടെ വിശകലനം അനുസരിച്ച് അരിസോണയില്‍ ഏകദേശം 20,000 റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ കനേഡിയന്‍മാരുടേതാണ്. സംസ്ഥാനത്തെ വിദേശികളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളുടെ 90 ശതമാനത്തിലധികവും ഇതില്‍ ഉള്‍പ്പെടുന്നു. 2024ല്‍ ഫ്‌ളോറിഡയില്‍ വിദേശികള്‍ നടത്തിയ റെസിഡന്‍ഷ്യല്‍ വാങ്ങലുകളുടെ എണ്ണത്തില്‍ 17 ശതമാനം കനേഡിയന്‍മാരായിരുന്നു. ട്രേഡ് അസോസിയേഷനായ ഫ്‌ളോറിഡ റിയല്‍റ്റേഴ്സിന്റെ കണക്കനുസരിച്ച് വിദേശ വാങ്ങലുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കനേഡിയന്‍മാരായിരുന്നു.
