കോട്ടയം: മതവിദ്വേഷ പരാമർശത്തിൽ പി സി ജോർജിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് പിസി ജോർജിനെ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. പി സി ജോർജിൻ്റെ ജാമ്യാപക്ഷേ കോടതി തള്ളിക്കൊണ്ടാണ് കോടതി റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്. ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തതിന് ശേഷം പാലാ സബ് ജയിലിൽ റിമാൻഡ് ചെയ്യും. പി സി ജോർജിനെ കസ്റ്റഡയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം നടത്തിയിരുന്നു. ഈ നീക്കം മറികടന്ന് പി സി ജോർജ് ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയത്.
പി സി ജോർജിൻ്റെ ജാമ്യഹർജി പരിഗണിക്കവെ അസിസ്റ്റൻ്റ് പ്രോസിക്യൂട്ടർ ഓൺലൈനിലാണ് ഹാജരായത്. അഡ്വ. സിറിൽ ജോസഫാണ് പി സി ജോർജിന് വേണ്ടി ഹാജരായത്. ആരോഗ്യ പ്രശ്നങ്ങൾ അടക്കം ചൂണ്ടിക്കാണിച്ചായിരുന്നു പി സി ജോർജിൻ്റെ അഭിഭാഷകൻ്റെ വാദം. 14 വർഷമായി രാത്രി ഉറങ്ങുന്നത് ഓക്സിജൻ സപ്പോർട്ടിലാണെന്നതിൻ്റെ രേഖകളും പി സി ജോർജ് കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ പിസി ജോർജിൻ്റെ അഭിഭാഷകൻ്റെ വാദങ്ങളെല്ലാം നിരാകരിച്ചായിരുന്നു കോടതി പി സി ജോർജിനെ റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്.
