ജനപ്രീതി കുത്തനെയിടിഞ്ഞും സ്വന്തം പാർട്ടിക്കുള്ളിൽ നിന്നുതന്നെ രാജി മുറവിളി ശക്തമായതോടെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതുവരെ പദവിയിൽ തുടരുമെന്ന് ട്രൂഡോ മാധ്യമങ്ങളോട് പറഞ്ഞു. ലിബറൽ നേതൃസ്ഥാനവും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. ട്രൂഡോ രാവിലെ ഗവർണർ ജനറൽ മേരി സൈമണുമായി കൂടിക്കാഴ്ച നടത്തി. പാർലമെൻ്റ് മാർച്ച് വരെ നീട്ടിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ട്രൂഡോയുടെ നയങ്ങളുടെ പേരിൽ ക്രിസ്റ്റിയ ഫ്രീലാൻഡ് രാജ്യത്തിൻ്റെ ധനമന്ത്രിയും ഉപപ്രധാനമന്ത്രിയും സ്ഥാനമൊഴിഞ്ഞ് ഒരു മാസത്തിനുള്ളിലാണ് പ്രധാനമന്ത്രിയുടെ രാജിയും. ബുധനാഴ്ച നടക്കുന്ന സുപ്രധാന ദേശീയ കോക്കസ് യോഗത്തിന് മുമ്പാണ് ട്രൂഡോയുടെ നീക്കം. 53കാരനായ ട്രൂഡോ 2015ലാണ് പ്രധാനമന്ത്രി പദത്തിലെത്തിയത്.
തിരഞ്ഞെടുപ്പുകളില്‍ ട്രൂഡോയുടെ പാര്‍ട്ടിയുടേത് മോശം പ്രകടനമാണെന്നും ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും അകലുന്നുവെന്നും ഇനിയുള്ള തിരഞ്ഞെടുപ്പുകളില്‍ പരാജയം ഉറപ്പാണെന്നുമുള്ള സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ട്രൂഡോയുടെ രാജി.
ലിബറല്‍ പാര്‍ട്ടിയിലെ വലിയൊരു വിഭാഗം ട്രൂഡോയ്ക്ക് എതിരാണ്. കനേഡിയന്‍ പാര്‍ലമെന്റിലെ ലിബറല്‍ പാര്‍ട്ടിയുടെ 153 എംപിമാരില്‍ 131 പേരാണ് ട്രൂഡോയുടെ എതിപക്ഷത്തുള്ളത്. 20 മുതല്‍ 23 വരെ എംപിമാര്‍ മാത്രമാണ് അദ്ദേഹത്തെ പിന്തുണച്ചത്.
പുതിയ നേതാവിനെ തിരഞ്ഞെടുക്കാൻ മൂന്നു മുതൽ നാലു മാസം വരെയെടുക്കും. ഈ വർഷം ഒക്ടോബർ 20ന് മുൻപാണ് കാനഡയിൽ പൊതുതിരഞ്ഞെടുപ്പ് നടക്കേണ്ടത്. പുതിയ നേതാവിന്റെ സ്ഥാനത്തേക്ക് മുൻ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ്, കനേഡിയൻ കേന്ദ്ര ബാങ്ക് മുൻ ഉദ്യോഗസ്ഥൻ മാർക് കാർനി, മുൻ മന്ത്രിമാരായ മെലനി ജോളി, ഡൊമിനിക് ലെബ്ലാങ്ക്, ബ്രിട്ടിഷ് കൊളംബിയ മുൻ പ്രധാനമന്ത്രി ക്രിസ്റ്റി ക്ലാർക്ക് എന്നിവരുടെ പേരാണ് ഉയർന്നു കേൾക്കുന്നത്.






