മോസ്‌കോ: റഷ്യയിലെ പ്രധാന പ്രതിപക്ഷനേതാവ് അലക്‌സി നവൽനി (48) അന്തരിച്ചു. ആർടിക് പ്രിസൺ കോളനിയിൽ 19 വർഷത്തെ ജയിൽശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെയാണ് മരണം. പ്രസിഡന്റ് വ്ളാദമിർ പുടിന്റെ വിമർശകനായതിനാൽ രാഷ്ട്രീയ പ്രേരിതമായാണ് അദ്ദേഹത്തെ ജയിലിലാക്കിയത് എന്ന് പരക്കെ ആരോപണം ഉയർന്നിരുന്നു. കഴിഞ്ഞ വർഷം അവസാനമാണ് ഏറ്റവും കഠിനമായ ജയിലുകളിലൊന്നായി കണക്കാക്കുന്ന ആർടിക് പീനൽ ജയിലിലേക്ക് മാറ്റിയത്. ഇന്ന് പ്രഭാതനടത്തത്തിന് ശേഷം അസ്വസ്ഥത അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് ജയിൽ അധികൃതർ പറയുന്നത്. ബോധക്ഷയം വന്ന നാവൽനിയെ പരിചരിക്കാൻ ഉടൻ ഡോക്‌ടർമാർ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും ജയിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി. മരണകാരണം എന്താണെന്ന് പരിശോധിക്കുകയാണെന്നും ജയിൽ വകുപ്പ് കുറിപ്പിലൂടെ അറിയിച്ചു. ഭാര്യ: യുലിയ. രണ്ടു മക്കൾ. മരണം സ്ഥിരീകരിക്കുന്നതിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.







