സാങ്കേതികരംഗത്ത് വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്കുള്ള വീസ (എച്ച്-1ബി) പദ്ധതിയെ കുറിച്ചുള്ള ചർച്ചകൾക്ക് ഊന്നൽ നൽകി ഡൊണാൾഡ് ട്രംപ്. വളരെ കഴിവുള്ളവരെ താൻ ഇഷ്ടപ്പെടുന്നതായും അത്തരം ആളുകളാണ് അമേരിക്കയിലേക്ക് വരേണ്ടതെന്നും വൈറ്റ് ഹൗസിലെ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
എച്ച്-1ബി വീസയെ അനുകൂലിക്കുന്നവരുടെയും എതിർക്കുന്നവരുടെയും വാദങ്ങളോടൊപ്പം താൻ നിൽക്കുന്നുവെന്ന് പറഞ്ഞ ട്രംപ്, എന്നാൽ കഴിവും ഗുണനിലവാരവുമുള്ള ആളുകൾ നമ്മുടെ രാജ്യത്തേക്ക് വരട്ടെയെന്നും ഇതിലൂടെ നമുക്ക് വ്യവസായങ്ങൾ വികസിപ്പിക്കാനാകുമെന്നും വ്യക്തമാക്കി. സാങ്കേതികരംഗത്തെ മികവിനായി വിദേശരാജ്യങ്ങളിൽനിന്നുള്ള എൻജിനീയറിങ് രംഗത്തെ പ്രതിഭകളെ അമേരിക്കയിലേക്ക് എത്തിക്കാനാകുമെന്നതിനാൽ, ഇലോൺ മസ്ക് ഉൾപ്പടെ ട്രംപിന്റെ അടുത്ത അനുയായികൾ എച്ച്-1ബി വീസയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതാണ് എച്ച്-1ബി വീസയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ട്രംപ് പ്രാധാന്യം നൽകുന്നത്. എന്നാൽ, അമേരിക്കക്കാരുടെ ജോലി നഷ്ടമാകുമെന്നതിനാൽ ട്രംപിന്റെ മറ്റുചില അനുയായികൾ എച്ച്-1ബി വീസയെ എതിർക്കുന്നുമുണ്ട്.
സാങ്കേതികരംഗത്ത് വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്കുള്ള യുഎസ്സിന്റെ താൽകാലിക വിസയാണ് എച്ച്-1ബി വീസ. നിലവിൽ ഈ വിസകളിൽ 72 ശതമാനവും ഇന്ത്യൻ പൗരന്മാരാണ്.
കഴിവുള്ളവരെ യുഎസിന് ആവശ്യം; എച്ച്-1ബി വീസയിൽ അനുകൂല നിലപാടുമായി ട്രംപ്

Reading Time: < 1 minute