കനേഡിയൻ പ്രധാനമന്ത്രി രാജിവെയ്ക്കുമോ എന്ന ആശങ്കയിപ്പോഴും തുടരുകയാണ്. സ്വന്തം പാർട്ടിക്കുളിൽ നിന്നുതന്നെയാണ് ജസ്റ്റിൻ ട്രൂഡോയ്ക്ക് എതിർപ്പുകൾ ഏറ്റുവാങ്ങേണ്ടി വരുന്നത്. അടുത്തിടെ ജസ്റ്റിൻ ട്രൂഡോയുടെ മന്ത്രിസഭയിൽനിന്ന് ധനമന്ത്രിയും ഡപ്യൂട്ടി പ്രധാനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചപ്പോൾ ജസ്റ്റിൻ ട്രൂഡോക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ച തുറന്ന കത്തും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എംപിമാരും പ്രധാനമന്ത്രിക്കെതിരെ കർശനവിമർശനം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെ ജസ്റ്റിൻ ട്രോഡോ പ്രധാനമന്ത്രി പഥത്തിൽ നിന്നും രാജിവെയ്ക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ട്രൂഡോയുടെ രാജി ഇന്ത്യൻ വിദ്യാർഥികൾക്ക് ഗുണമോ?
ട്രൂഡോ രാജിവെച്ചാൽ ഇന്ത്യയ്ക്ക് ഗുണകരമാകുമോ എന്നതാണ് ഇപ്പോൾ ഇന്ത്യൻ വിദ്യാർഥികൾ ചർച്ച ചെയ്യുന്നത്. കുടിയേറ്റ നിയന്ത്രണം അടക്കം ജസ്റ്റിൻ ട്രൂഡോ കൊണ്ടുവന്ന മാറ്റങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. കുടിയേറ്റ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പിആർ അടക്കമുള്ള സ്വപ്നങ്ങൾക്ക് വലിയ ആഘാതമായിരുന്നു സൃഷ്ടിച്ചത്. അതുപോലെ തന്നെ ഇമിഗ്രേഷൻ, ബോർഡർ കൺട്രോൾ നയത്തിൽ കാര്യമായ മാറ്റവും കാനഡ കൊണ്ടുവന്നിരുന്നു. കനേഡിയൻ ഗവൺമെൻ്റ് രാജ്യത്തിന്റെ അതിർത്തികളിൽ “ഫ്ലാഗ്‌പോളിംഗ്” അവസാനിപ്പിക്കുകയും ചെയ്തു. ഇതും വിദേശ വിദ്യാർത്ഥികളുടെ വർക്ക് പെർമിറ്റ് എന്ന സ്വപ്നത്തിന് വലിയ തിരിച്ചടി സമ്മാനിച്ചിരുന്നു. കാനഡയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളോട് സ്റ്റഡി പെർമിറ്റുകൾ, വിസകൾ, വിദ്യാഭ്യാസ തുടങ്ങിയ രേഖകൾ വീണ്ടും സമർപ്പിക്കാൻ കാനഡ നിർദ്ദേശം നൽകിയിരുന്നു. ഇത് വിദ്യാർത്ഥികൾക്കിടയിൽ ആശങ്ക ഉയർത്താൻ കാരണമായിരുന്നു.
കഴിഞ്ഞ മാസം, കാനഡ അതിൻ്റെ ജനപ്രിയ സ്റ്റുഡൻ്റ് ഡയറക്റ്റ് സ്ട്രീം (എസ്ഡിഎസ്) പ്രോഗ്രാം താൽക്കാലികമായി നിർത്തിവച്ചിരുന്നു. കൂടാതെ കാനഡയിലെ റസിഡൻ്റ് പ്രോഗ്രാമുകൾക്കുള്ള അപേക്ഷ ഫീസ് വർധിപ്പിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു. കാനഡ സന്ദർശിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ പഠിക്കുന്നതിനോ അപേക്ഷിക്കുന്ന ഇന്ത്യയിൽ നിന്നുള്ളവരും അവരുടെ താത്കാലിക താമസ പദവി പുതുക്കാൻ ആഗ്രഹിക്കുന്നവരും ഉൾപ്പെടെയുള്ള വ്യക്തികളെ ഈ ഫീസ് വർദ്ധന കാര്യമായി ബാധിക്കും. ഇതുപോലെ നിരവധി കാര്യങ്ങളിലാണ് ജസ്റ്റിൻ ട്രൂഡോ മാറ്റം വരുത്തിയത്. പുതിയ സർക്കാർ അധികാരത്തിൽ എത്തുമ്പോൾ ഈ കാര്യങ്ങളിലൊക്കെ മാറ്റം വരുമെന്നാണ് കുടിയേറ്റ വിദ്യാർത്ഥികൾ പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ പുതിയ സർക്കാർ അധികാരത്തിൽ എത്തുമ്പോൾ കുടിയേറ്റ ജനതക്ക് അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയും വിദേശ വിദ്യാർത്ഥികൾ പങ്കുവെയ്ക്കുന്നു.