ലോകം വീണ്ടുമൊരു മഹാമാരിയെ തരണം ചെയ്യേണ്ടി വരുമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ. കൊവിഡിനേക്കാൾ 100 മടങ്ങ് അപകടകാരിയായ പക്ഷിപ്പനി ലോകത്ത് പടർന്നേക്കുമെന്ന് അമേരിക്കൻ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.രോഗം ബാധിച്ചവരിൽ 50 ശതമാനത്തിലധികം പേരും മരണത്തിന് കീഴടങ്ങിയേക്കാമെന്ന മുന്നറിയിപ്പുമുണ്ട്. പക്ഷിപ്പനിയുടെ H5N1 സ്‌ട്രെയിനിനെക്കുറിച്ചുള്ള പഠനങ്ങൾ ഈ ആശങ്ക പങ്കുവെക്കുന്നു.അമേരിക്കയിൽ കണ്ടെത്തിയ വകഭേദം കൊവിഡിനേക്കാൾ പത്തിരട്ടി ശക്തമാണെന്ന് വിദഗ്ധർ നിരീക്ഷിച്ചു. രോഗഭീഷണി സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് അമേരിക്ക വ്യക്തമാക്കി. യുകെ ആസ്ഥാനമായുള്ള ടാബ്ലോയിഡ് ഡെയ്‌ലി മെയിലിൻ്റെ റിപ്പോർട്ട് അനുസരിച്ച്, വൈറസ് ആഗോള മഹാമാരിക്ക് കാരണമായേക്കാവുന്ന ഒരു നിർണായക പരിധിയിലേക്ക് അടുക്കുന്നുവെന്ന ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ട്. ജാഗ്രത പാലിക്കേണ്ട സമയമാണിതെന്ന് പിറ്റ്സ്ബർഗ് പക്ഷിപ്പനി ഗവേഷകൻ ഡോ. സുരേഷ് കുച്ചിപ്പുടി മുന്നറിയിപ്പ് നൽകുന്നു.പശുക്കളിലും പൂച്ചകളിലും കണ്ടെത്തിയ വൈറസിന്റെ വകഭേദം വളരെ പെട്ടന്നാണ് മനുഷ്യരിലേക്ക് വ്യാപിച്ചതെന്ന കണ്ടെത്തലാണ് മുന്നറിയിപ്പിന് ആധാരം. വൈറസ് മനുഷ്യരിലേക്ക് പകരുന്നത് സംബന്ധിച്ച് ആശങ്കകള്‍ വർദ്ധിപ്പിക്കുന്നതാണ് സമീപ കാലത്തെ കണക്കുകള്‍. അമേരിക്കയില്‍ ആറ് സംസ്ഥാനങ്ങളിലായി 12 പശുക്കള്‍ക്കും മൂന്ന് പൂച്ചകള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഡയറിഫാം തൊഴിലാളിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് ഡെയ്ലി മെയിലില്‍ പറയുന്നു.
1996-ല്‍ ചൈനയിലാണ് ആദ്യമായി എച്ച്5എൻ1 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഞൊടിയിടയില്‍ പടർന്നുപിടിച്ച് 18 പേരുടെ ജീവനാണ് അന്നെടുത്തത്. ലോകം ഏറ്റവും ഭീതിയോടെ കാണുന്ന വൈറസിനെ 2003 മുതല്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ലോകത്തിലെ പല പകർച്ചവ്യാധി വിദഗ്ധരും.പക്ഷിപ്പനി വൈറസുകളുടെ ഒരു കൂട്ടമായ ഏവിയൻ ഇൻഫ്ലുവൻസ എയുടെ ഉപവിഭാഗമാണ് H5N1. വൈറസ് പ്രധാനമായും പക്ഷികളെ ബാധിക്കുന്നു, എന്നാൽ മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികളെയും ബാധിക്കാം. പക്ഷികളല്ലാത്തവയിൽ രോഗം പടരാനുള്ള സാധ്യതയുമുണ്ട്. എല്ലാ കേസുകളിലും രോഗലക്ഷണങ്ങൾ കാണാനാകില്ലെന്നും വിദഗ്ധർ പറയുന്നു. പുതിയ വൈറസ് വകഭേദത്തിന് 52 ശതമാനമാണ് മരണനിരക്കെന്നത് ആശങ്ക പകരുന്നു. രോഗം ബാധിച്ച പക്ഷികളെയും മൃഗങ്ങളെയും നശിപ്പിക്കുക മാത്രമാണ് നിലവിലുള്ള പ്രതിരോധ മാർഗം.
കോവിഡിനേക്കാൾ 100 മടങ്ങ് ഗുരുതരം’; പക്ഷിപ്പനിയുടെ പുതിയ വകഭേദത്തെക്കുറിച്ച് മുന്നറിയിപ്പ്

Reading Time: < 1 minute