ഇന്ത്യക്കാർക്കിടയിൽ വ്യായാമം ഉൾപ്പെടെ ശാരീരികാധ്വാനം അപകടകരമായ വിധത്തിൽ കുറയുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. ജനസംഖ്യയുടെ പകുതിയിലേറെ പേരും ഇത്തരത്തിൽ കായികമായി കാര്യമായ അധ്വാനമില്ലാത്തവരായി മാറിയെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് ഡബ്ല്യൂഎച്ച്ഒ പുറത്തുവിട്ടത്. ലാൻസെറ്റ് ഗ്ലോബൽ ഹെൽത്തിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് ശാരീരികമായി അധ്വാനിക്കാൻ മടിയുള്ള കൂട്ടർ. 2022-ലെ കണക്ക് പ്രകാരം 57.2 ശതമാനം സ്ത്രീകളാണ് സ്ത്രീകളാണ് ശരീരം അനങ്ങാതെ മടി പിടിച്ചിരിക്കുന്നത്. 42 ശതമാനം പുരുഷന്മാർക്കും മടിയാണെന്ന് ലാൻസെറ്റ് പഠനത്തിൽ പറയുന്നു. ഈ സ്ഥിതി തുടർന്നാൽ 2023-ഓടെ ഇന്ത്യൻ യുവത്വത്തിന്റെ 60 ശതമാനത്തോളം ശാരീരിക ക്ഷമതയില്ലാത്തവരായി മാറും. ഇത് പല ഗുരുതര രോഗങ്ങളിലേക്കും വഴിവയ്‌ക്കും. 2000-ൽ ഇത് 22.3 ശതമാനമായിരുന്നെങ്കിൽ 22 വർഷങ്ങൾക്കിപ്പുറം 2022-ൽ ഇത് 49.4 ശതമാനമായാണ് ഉയർന്നത്.
ഓരോ ആഴ്ചയിലും കുറഞ്ഞത് 150 മുതൽ 300 മിനിറ്റ് വരെ എയ്റോബിക് വ്യായാമങ്ങളിലും പ്രവർത്തനങ്ങളിലും ഏർപ്പെടണമെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നു. ശരീരം ചൂടാകുന്ന തരത്തിലുള്ള വ്യായമ മുറകളും ശാരീരിക പ്രവർത്തനങ്ങളിലും ഏർപ്പെടണം. അല്ലാത്തപക്ഷം ഹൃദ്രോഗങ്ങൾ ടൈപ്പ്-2 പ്രമേഹം, ഡിമെൻഷ്യ, അർബുദം തുടങ്ങിയ ഗുരുതര രോഗങ്ങൾക്കും രോഗാവസ്ഥകൾക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകുന്നു. ആഗോള തലത്തിൽ 31 ശതമാനം അഥവാ 1.8 ബില്യൺ യുവാക്കളാണ് ഇക്കാലയളവിൽ ശാരീരിക അധ്വാനം ചെയ്യാതെ കഴിച്ചുകൂട്ടിയത്. വർഷങ്ങൾ കടന്നു പോകുന്തോറുംഇത് ഏറിവരികയാണെന്നും ആഗോള തലത്തിൽ തന്നെ ഇത് നിശബ്ദ വെല്ലുവിളിയാണെന്നും ലാൻസെറ്റ് പ്രസിദ്ധീകരണത്തിൽ പറയുന്നു. കരുത്തുറ്റ സാമ്പത്തിക അടിത്തറ ഉള്ള രാജ്യങ്ങളിലെ ജനങ്ങളാണ് ശാരീരികമായി അധ്വാനിക്കാൻ അലസത കാണിക്കുന്നത്. ഏഷ്യ-പസഫിക് മേഖലയിലും ദക്ഷിണേഷ്യൻ രാജ്യങ്ങളിലുമാണ് അധ്വാനിക്കാൻ മടിയുള്ളവരിൽ സിംഹഭാഗവും.
ഇന്ത്യക്കാർ മടിയന്മാരാകുന്നു, 2030-ഓടെ ഇന്ത്യയിലെ പകുതിപേരും ‘അൺഫിറ്റ്’ ആകുമെന്ന് WHO
Reading Time: < 1 minute






