ന്യൂഡൽഹി: കാനഡിയൻ രാഷ്‌ട്രീയം വിഘടനവാദത്തിനും ഭീകരവാദത്തിനും ഇടം നൽകിയതാണ് ഇന്ത്യയോടുള്ള സമീപനത്തിലുണ്ടായ മാറ്റത്തിന് പിന്നിലെ പ്രധാന കാരണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. രാഷ്‌ട്രീയ ദൗർബല്യം മൂലം കുറച്ച് വർഷങ്ങളായി കാനഡയുടെ രാഷ്‌ട്രീയത്തിൽ ഭീകരവാദികൾക്കും വിഘടനവാദികൾക്കും ഇടം ലഭിക്കുന്നു. ഇക്കാരണത്താൽ നിരവധി പ്രശ്നങ്ങളാണ് അവിടെ ഉണ്ടായിട്ടുള്ളത്. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിലുള്ള ആശങ്കകൾ പങ്കുവയ്‌ക്കാൻ തയ്യാറാകാതെ പരസ്യമായി ഇന്ത്യക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയാണ് കാനഡ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. കനേഡിയൻ പ്രധാനമന്ത്രി ഇന്ത്യക്കെതിരെ പരസ്യമായി ആരോപണം ഉന്നയിച്ചു. അതിന് മുമ്പ് ഇരുരാജ്യത്തിന്റെയും പ്രധാനമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ ഇന്ത്യയോട് പങ്കുവയ്‌ക്കണമെന്നും അതിൽ അന്വേഷണം നടത്താമെന്നും ഇന്ത്യ പറഞ്ഞെങ്കിലും കാനഡ വിഷയത്തിൽ ഒന്നും തന്നെ പറഞ്ഞില്ലെന്നും ജയശങ്കർ വ്യക്തമാക്കി.
