ലെബനനിലെ പേജർ സ്ഫോടനത്തിൽ മലയാളിയായ റിൻസൺ ജോസിനെതിരെ സെർച്ച് വാറണ്ട് പുറപ്പെടുവിച്ച് നോർവെ പൊലീസ്. അന്താരാഷ്ട്ര തലത്തിലാണ് സെർച്ച് വാറണ്ട് പുറപ്പെടുവിച്ചത്. യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചതായും അന്വേഷണം ആരംഭിച്ചതായും ക്രിമിനൽ അന്വേഷണവിഭാഗമായ ക്രിപ്പോസ് സ്ഥിരീകരിച്ചു. കേരളത്തിൽ ജനിച്ച റിൻസൺ ജോസ് നോർവേ പൗരനാണ്. നോർവേ പോലീസാണ് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി അറിയിച്ചത്.
ലെബനനനിൽ പേജർ സ്ഫോടനമുണ്ടായ സെപ്റ്റംബർ 17നാണ് റിൻസൺ നോർവെയിലെ ഓസോയിൽ നിന്ന് അമേരിക്കയിലേക്ക് പോയത്. മുൻകൂട്ടി നിശ്ചയിച്ചിരുന്ന യാത്രയെന്ന് പറഞ്ഞാണ് റിൻസൺ ബോസ്റ്റണിലേക്ക് പോയത്. എന്നാൽ പിന്നീട് റിൻസണെ കാണാതാവുകയായിരുന്നുവെന്ന് നോർവെയിൽ റിൻസൺ ജോലി ചെയ്തിരുന്ന സ്ഥാപനം പൊലീസിനെ അറിയിച്ചു. ഇതേ തുടർന്നാണ് പൊലീസ് സെർച്ച് വാറണ്ട് പുറപ്പെടുവിച്ചത്.
നോർവീജൻ സ്വദേശിയായ റിൻസൺ മാനന്തവാടി സ്വദേശിയാണ്. സ്ഫോടകവസ്തുക്കളുള്ള പേജറുകൾ ഹിസ്ബുള്ളയ്ക്ക് കൈമാറിയത് റിൻസണിന്റെ ഉടമസ്ഥതയിലുള്ള ബൾഗേറിയൻ കമ്പനിയായ ‘നോർട്ട ഗ്ലോബലാ’ണെന്ന ആരോപണം ഉയർന്നിരുന്നു. ഇവ പൊട്ടിത്തെറിച്ച് ലെബനനിലുടനീളം 30-ലധികം പേർ മരിക്കുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞയാഴ്ച യുഎസിൽ ജോലിക്കിടെ കാണാതായ റിൻസൺ ജോസിനെ നോർവേ അന്വേഷിക്കുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. മാനന്തവാടി മേരിമാതാ കോളേജിൽ നിന്ന് ബിരുദം നേടിയ റിൻസൻ എംബിഎ പൂർത്തിയാക്കി നോർവേയിൽ കെയർടേക്കറായി പോയി പിന്നീട് ചില ബിസിനസ് സ്ഥാപനങ്ങളിലേക്ക് മാറിയെന്ന് അമ്മാവൻ തങ്കച്ചൻ പറഞ്ഞു.







