മാലി: ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന മാലിദ്വീപിന്റെ ആവശ്യം ഒടുവിൽ അംഗീകരിച്ച് ഇന്ത്യ. മെയ് മാസം പത്താം തിയ്യതിയോടെ മാലദ്വീപിൽ നിന്ന് ഇന്ത്യൻ പട്ടാളം പിൻവാങ്ങുന്ന തരത്തില്‍ ഇരുരാജ്യങ്ങളും തമ്മിൽ കരാർ രൂപപ്പെട്ടതായാണ് റിപ്പോർട്ട്. മാലദ്വീപിനെ ലക്ഷ്യം വെച്ച് ലക്ഷദ്വീപിൻ്റെ ടൂറിസം സാധ്യതകൾ വർധിപ്പിക്കാൻ ഇന്ത്യ ഒരുങ്ങുന്നതായി ചൂണ്ടിക്കാട്ടി മാലദ്വീപിലെ ചില ഉപമന്ത്രിമാർ സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യൻ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് രംഗത്തെത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
മാലിദ്വീപിലേക്കുള്ള ടൂറിസം യാത്രകൾക്കെതിരെ ഇന്ത്യയിൽ വൻ ബഹിഷ്‌കരണ ആഹ്വാനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിന് പിന്നാലെ മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു ചൈന സന്ദർശിച്ചു. ചൈനയിൽ നിന്ന് മടങ്ങിയെത്തിയ മുയിസു ഇന്ത്യയുമായുള്ള ബന്ധം വഷളാക്കാനാണ് ശ്രമിച്ചത്. സൈന്യത്തെ പിൻവലിക്കണമെന്ന ആവശ്യത്തിൽ രാജ്യം ഉറച്ചുനിന്നു.
സൈന്യത്തെ പിൻവലിക്കുകയും മാനുഷിക സഹായങ്ങൾ തുടരുകയും ചെയ്യുക എന്ന സമീപനമായിരിക്കും ഇന്ത്യ പിന്തുടരുക എന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഇതിനായി ഏത് സംവിധാനത്തെയാണ് ഇന്ത്യ ഉപയോഗപ്പെടുത്തുകയെന്ന് വ്യക്തമല്ല.
നിലവിൽ ദ്വീപുകളിലുള്ള മൂന്ന് പ്ലാറ്റ്‌ഫോമുകളിൽ ഒന്ന് മാർച്ച് 10-നകം ഇന്ത്യ പിൻവലിക്കും. ശേഷിക്കുന്ന രണ്ടെണ്ണം മെയ് 10-ഓടെ ഇന്ത്യയിലെത്തും.







