വാഷിങ്ടൺ: യു.എസിൽ ഇന്ത്യൻ വിദ്യാർഥി ദാരുണമായി കൊല്ലപ്പെട്ടു. ജോർജിയയിലെ കടയിൽ പാർട് ടൈം ജോലി ചെയ്തുവരികയായിരുന്നു വിവേക് സെയ്നി(25)യാണ് മരിച്ചത്. ജനുവരി 16ന് നടന്ന സംഭവമാണ് ഇപ്പോൾ പുറത്തുവന്നത്. കിടപ്പാടമില്ലാത്ത ജൂലിയൻ ഫോക്നറിന് താൻ ജോലി ചെയ്യുന്ന കടയിൽ കുറച്ചുദിവസത്തേക്ക് അഭയം നൽകിയതായിരുന്നു വിവേകും സുഹൃത്തുക്കളും.
അഭയത്തിനൊപ്പം ഇയാൾക്ക് ഭക്ഷണവും വെള്ളവും ഇവർ നൽകി. അയാളോട് കടയിൽ നിന്ന് ഒഴിയാൻ ആവശ്യപ്പെട്ടപ്പോൾ വിവേകിനെ ഹാമർ ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കടയിലെ മറ്റ് ജീവനക്കാരും ഇക്കാര്യം ശരിവെച്ചു. അയാൾ ഞങ്ങളോട് കോക്കും ചിപ്സും ആവശ്യപ്പെട്ടു. വെള്ളമടക്കം എല്ലാം ഞങ്ങൾ നൽകി.-ഫുഡ്മാർട്ടിലെ ജീവനക്കാരനെ ഉദ്ധരിച്ച് ഡബ്ലു.എസ്.ബി ടി.വി റിപ്പോർട്ട് ചെയ്തു.
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ, ഫോക്നർ സ്ഥലംവിട്ടു പോകണമെന്നും അല്ലെങ്കിൽ പൊലീസിനെ വിളിക്കുമെന്നും വിവേക് പറഞ്ഞു. വിവേക് വീട്ടിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെ ഫോക്നർ ഹാമറുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. 50തവണയെങ്കിലും വിവേകിന്റെ മുഖത്തും തലയിലും അയാൾ ഇടിച്ചു.-സഹജീവനക്കാരൻ തുടർന്നു. അതിക്രൂരമായ മർദനമേറ്റ വിവേക് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഫോൽക്നറെ അറസ്റ്റ് ചെയ്തു. ഇയാളുടെ കൈയിൽ നിന്ന് രണ്ട് ഹാമറും കത്തികളും പിടിച്ചെടുത്തു. ബി.ടെക് പൂർത്തിയാക്കി രണ്ടുവർഷം മുമ്പാണ് വിവേക് എം.ബി.എ പഠനത്തിനായി യു.എസിലെത്തിയത്.







