2024ലെ യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച് ഇന്ത്യൻ- അമേരിക്കൻ വ്യവസായി വിവേക് രാമസ്വാമി. അയോവ കോക്കസസിലെ മോശം പ്രകടനത്തെത്തുടർന്നാണ് പിന്മാറ്റം. മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഈ കോക്കസിൽ വിജയിച്ചതിന് പിന്നാലെ ചൊവ്വാഴ്ചയാണ് 38 കാരനായ വ്യവസായി ഇക്കാര്യം പ്രഖ്യാപിച്ചത്. റിപ്പബ്ളിക്കൻ പാർട്ടി സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിലാണ് അയോവ കോക്കസിൽ ട്രംപ് നിർണായക വിജയം നേടിയത്.
2023 ഫെബ്രുവരിയിലാണ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് മത്സരത്തിലേക്ക് രാമസ്വാമി ഇറങ്ങിയത്. കുടിയേറ്റത്തെക്കുറിച്ചുള്ള ശക്തമായ നിലപാടുകളിലൂടെയും അമേരിക്ക ആദ്യം എന്ന സമീപനത്തിലൂടെയും റിപ്പബ്ളിക്കൻ വോട്ടർമാരുടെ ശ്രദ്ധയും പിന്തുണയും നേടിയെടുക്കാൻ വിവേക് രാമസ്വാമിക്ക് കഴിഞ്ഞിരുന്നു. ട്രംപിന്റെ പ്രചാരണ തന്ത്രങ്ങളായിരുന്നു വിവേകും പിന്തുടർന്നത്. എന്നിരുന്നാലും അയോവ കോക്കസിൽ നാലാം സ്ഥാനത്തേയ്ക്ക് അദ്ദേഹം പിന്തള്ളപ്പെടുകയായിരുന്നു.
ഇന്ന് രാത്രി ഞാൻ സത്യത്തിൽ ഉറച്ചുനിൽക്കുന്നു. എന്നെ സംബന്ധിച്ച് ആദ്യത്തെ കഠിനമായ സത്യം. ഇത് എനിക്ക് ഏറെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ സത്യം അംഗീകരിച്ചേ മാതിയാകു. ഇന്ന് രാത്രി നൽകാൻ ഞങ്ങൾ ആഗ്രഹിച്ചതൊന്നും ഞങ്ങൾക്ക് നേടാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.







