ന്യൂഡൽഹി: കാനഡയിലെ ഖലിസ്ഥാൻ തീവ്രവാദികളെ നേരിടാൻ ഇന്ത്യൻ പ്രവാസികളെ അണിനിരത്താൻ ആഹ്വാനം ചെയ്യുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന രേഖകൾ വ്യാജമാണെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മന്ത്രാലയത്തിൽ നിന്നു കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷന് അയച്ചുവെന്ന് അവകാശപ്പെടുന്ന രേഖ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ്, ഇതു വ്യാജമാണെന്ന് മന്ത്രാലയത്തിന്റെ പബ്ലിസിറ്റി ആൻഡ് പബ്ലിക് ഡിപ്ലോമസി വിഭാഗം വ്യക്തമാക്കിയത്.
2023 ഏപ്രിൽ 6ന് അയച്ചുവെന്ന് അവകാശപ്പെടുന്ന രേഖയാണു പുറത്തെത്തിയത്. ഖലിസ്ഥാൻ തീവ്രവാദികൾക്കെതിരെ ഇന്ത്യക്കാരായ പ്രവാസി സമൂഹത്തെ ഒരുമിപ്പിക്കണമെന്നും കോൺസുലേറ്റുകൾ ഇവരെ ബന്ധപ്പെടണമെന്നും ഇതിൽ പറഞ്ഞിരുന്നു. എന്നാൽ ഈ സന്ദേശം വ്യാജമാണെന്നു മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ–കാനഡ നയതന്ത്രബന്ധം വഷളായിരിക്കെയാണ് ഇത്തരമൊരു വ്യാജ രേഖ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.







