സെന്റ് ലൂസിയയിൽ നിന്ന് ടൊറന്റോയിലേക്ക് പുറപ്പെട്ട എയർ കാനഡ വിമാനത്തിൽ കുഞ്ഞിന് ജന്മം നൽകി യുവതി. വിമാന കമ്പനി ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണം നടത്തി. മാർച്ച് ആറിന് ആയിരുന്നു സംഭവം.
സെന്റ് ലൂസിയയിൽ നിന്ന് വിമാനം പുറപ്പെട്ടതിനു ശേഷമാണ് യുവതിക്ക് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടത്. ആവശ്യമായ പരിചരണങ്ങൾ നൽകാൻ വിമാനത്തിലെ ജീവനക്കാർ സുസജ്ജരാവുകയായിരുന്നു. വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് ഡോക്ടർമാരും ഇവർക്ക് സഹായത്തിന് എത്തി.
ഡെലിവറിക്കായി വിമാനം ബർമുഡയിലേക്ക് വഴി തിരിച്ചു വിട്ടെങ്കിലും ഇവിടെ എത്തുന്നതിനു മുൻപ് പ്രസവം നടന്നു. മാസം തികയാതെയാണ് യുവതി പ്രസവിച്ചത്. ബർമുഡയിൽ എത്തിയ ശേഷം അമ്മയെയും കുഞ്ഞിനേയും ഹോസ്പിറ്റലിലേക്ക് മാറ്റി. ഇരുവരും സുഖമായി ഇരിക്കുന്നതായും വിമാന കമ്പനി അറിയിച്ചു.
ഗർഭിണികളായ സ്ത്രീകൾക്ക് 36 ആഴ്ച വരെയാണ് എയർ കാനഡ വിമാനത്തിൽ യാത്ര ചെയ്യാവുന്നത്.







