കാനഡയിൽ ഇന്ത്യക്കാരൻ ഭാര്യയെ കുത്തിക്കൊന്നതായി റിപ്പോർട്ട്. പഞ്ചാബ് സ്വദേശിയായ ബൽവീന്ദർ കൗറിനെയാണ് (41) ബ്രിട്ടീഷ് കൊളംബിയയിലെ വീട്ടിൽ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയതെന്ന് കനേഡിയൻ ഉദ്യോഗസ്ഥർ അറിയിച്ചു. ഉടൻ തന്നെ അടിയന്തിര വൈദ്യസഹായം നൽകിയെങ്കിലും ആശുപത്രിയിൽ എത്തിച്ച് അൽപസമയത്തിനകം ബൽവീന്ദർ കൗർ മരണപ്പെടുകയായിരുന്നു. കാനഡയിലെ ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം ആണ് പ്രസ്താവനയിൽ ഇക്കാര്യം അറിയിച്ചത്.അതേസമയം ബൽവീന്ദറിന്റെ ഭർത്താവ് ജഗ്പ്രീത് സിങിനെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. വീട്ടിൽ നിന്ന് തന്നെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം ലുധിയാനയിലുള്ള അമ്മയെ വീഡിയോ കോൾ വിളിച്ച് ജഗ്പ്രീത് സിങ് കൊലപാതക വിവരം അറിയിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ‘അവളെ ഞാൻ എന്നെന്നേക്കുമായി ഉറക്കിയെന്ന്’ ജഗ്പ്രീത് സിങ് പറഞ്ഞതായി കൊല്ലപ്പെട്ട ബൽവീന്ദറിന്റെ സഹോദരി ആരോപിച്ചു. ഒരാഴ്ച മുമ്പ് മാത്രം കാനഡയിലെത്തിയ ജഗ്പ്രീത് തൊഴിൽരഹിതനായിരുന്നു എന്നും ദമ്പതികൾക്കിടയിൽ സാമ്പത്തിക കാര്യങ്ങളെച്ചൊല്ലി തർക്കം നിലനിന്നിരുന്നു എന്നും ആണ് സഹോദരി വ്യക്തമാക്കുന്നത്. 2000ൽ വിവാഹിതരായ ഇവർക്ക് ഒരു മകളും മകനുമുണ്ട്.







