നാല് മണിക്കൂര്‍ ഐസ് ക്യൂബുകള്‍ക്കിടയില്‍ ഇരുന്ന് ഗിന്നസ് വേള്‍ഡ് റെക്കോർഡ് നേടി 53 -കാരന്‍. പോളിഷ് വംശജനായ ലുക്കസ് സ്പൂനര്‍
പ്രത്യേകം സജ്ജമാക്കിയ ഒരു പെട്ടിക്കകത്ത് ഐസ് ക്യൂബുകള്‍ നിറച്ച് കഴുത്തോളം മുങ്ങിക്കിടന്നത് നാല് മണിക്കൂറും രണ്ട് മിനിറ്റും. ഈ വിഭാഗത്തില്‍ ഇതുവരെയുള്ള റെക്കോര്‍ഡ് 50 മിനിറ്റായിരുന്നു. guinnessworldrecords -ന്‍റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ലുക്കസ് സ്പൂനര്‍ റെക്കോര്‍ഡ് തകര്‍ക്കുന്നതിന്‍റെ വീഡിയോ പങ്കുവച്ചു. നിരവധി പേര്‍ നോക്കി നില്‍ക്കേ പൊതു സ്ഥലത്ത് ഒരുക്കിയ ഒരു ഗ്ലാസ് പെട്ടിയില്‍ നില്‍ക്കുന്ന ലുക്കസ് സ്പൂനറെ കാണാം. പിന്നാലെ അദ്ദേഹത്തിന് ചുറ്റുമായി ഐസ് ക്യൂബുകള്‍ നിറയ്ക്കുന്നു. അദ്ദേഹം സ്വിമ്മിംഗ് വസ്ത്രങ്ങള്‍ മാത്രമാണ് ധരിച്ചിരുന്നത്. പല്ലുകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നത് തടയാന്‍ അദ്ദേഹം മൌത്ത് ഗാര്‍ഡുകള്‍ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ടെങ്കിലും ഇത് വീഡിയോയില്‍ കാണാനില്ല.
തുടക്കത്തില്‍ അല്പം അസ്വസ്ഥതകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് മാറിയെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സിന്‍റെ പേജില്‍ പറയുന്നു. ഐസ് ബോക്സില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ശരീര താപനില നിരന്തരം പരിശോധിക്കപ്പെട്ടു. നാല് മണിക്കൂറും രണ്ട് മിനിറ്റും കഴിഞ്ഞതിന് ശേഷമാണ് ബോക്സില്‍ നിന്നും ഐസുകള്‍ നീക്കം ചെയ്യുന്നത്.
ഐസ് ക്യൂബുകള്‍ക്കിടയില്‍ നാല് മണിക്കൂര്‍; ഗിന്നസ് വേള്‍ഡ് റെക്കോർഡ് നേടി 53 -കാരന്‍
Reading Time: < 1 minute






