ന്യൂഡൽഹി: വിഖ്യാത നർത്തകി യാമിനി കൃഷ്ണമൂർത്തി അന്തരിച്ചു. 84 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും വ്യക്തിമുദ്ര പതിപ്പിച്ച യാമിനി കൃഷ്ണമൂർത്തിയെ രാജ്യം 2016ൽ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. നൃത്തകലയിൽ നാല് പതിറ്റാണ്ട് നീണ്ട സമർപ്പിതജീവിതം നയിച്ച യാമിനിയുടെ വേർപാട് രാജ്യത്തിന് നികത്താനാവാത്ത നഷ്ടമാണ്.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് യാമിനി കൃഷ്ണമൂർത്തി കഴിഞ്ഞ ഏഴു മാസമായി ഐസിയുവിൽ ചികിത്സയിലായിരുന്നുവെന്ന് മാനേജരും സെക്രട്ടറിയുമായ ഗണേഷ് വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചു. ഭൗതികദേഹം ഡൽഹിയിലെ ഹോസ് കാസിലുള്ള യാമിനി സ്കൂൾ ഓഫ് ഡാൻസിൽ ഞായറാഴ്ച രാവിലെ ഒൻപതു മണിക്ക് പൊതുദർശനത്തിന് വെക്കും. സംസ്കാരച്ചടങ്ങുകൾ സംബന്ധിച്ച കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല.
