ന്യൂഡൽഹി: ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജാറിനെ വധിക്കാനുള്ള പദ്ധതിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അറിവുണ്ടായിരുന്നുവെന്ന കനേഡിയൻ മാധ്യമറിപ്പോർട്ടിലെ ആരോപണങ്ങൾ നിഷേധിച്ച് ജസ്റ്റിൻ ട്രൂഡോ സർക്കാർ. മോദിയെ കൂടാതെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്കെതിരെയും ക്രിമിനൽ ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു.
കാനഡയ്ക്കുള്ളിലെ ഗുരുതരമായ ക്രിമിനൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദിയെയോ മന്ത്രി ജയശങ്കറിനെയോ അജിത് ഡോവലിനെയോ ബന്ധപ്പെടുത്തുന്നതായി കാനഡ സർക്കാർ പ്രസ്താവിച്ചിട്ടില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ രഹസ്യാന്വേഷണ ഉപദേഷ്ടാവ് നതാലി ജി. ഡ്രൂയിൻ പ്രസ്താവനയിൽ പറഞ്ഞG.
ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജാറിനെ വധിക്കാനുള്ള പദ്ധതിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അറിവുണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന കാനഡ മാധ്യമറിപ്പോർട്ട് പ്രധാനമന്ത്രിയ്ക്കെതിരേയുള്ള അപകീർത്തിപ്രചാരണമാണെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞിരുന്നു. കാനഡയിലെ ’ഗ്ലോബ് ആൻഡ് മെയിൽ’ ദിനപ്പത്രമാണ് മോദിക്കെതിരെ റിപ്പോർട്ട് നൽകിയത്. മാധ്യമറിപ്പോർട്ട് ഇന്ത്യ ശക്തമായി നിഷേധിച്ചതിന് പിന്നാലെയാണ് കനേഡിയൻ സർക്കാരിൻ്റെ പ്രസ്താവന.







