ജനീവ: ഭാവിയിലെ ആഗോള മഹാമാരി എന്ന് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്ന ഡിസീസ് എക്സിനെ നേരിടാന്‍ ‘പാന്‍ഡെമിക് ഉടമ്പടിയില്‍’ ഒപ്പുവയ്ക്കാന്‍ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്ത് ലോകാരോഗ്യ സംഘടന. ഈ പൊതുശത്രുവിനെ അഭിമുഖീകരിക്കാന്‍ രാജ്യങ്ങള്‍ മേയ് മാസത്തോടെ ഒരു പാന്‍ഡെമിക് കരാറില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഡബ്ള്യൂ.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ ഡോ.ടെഡ്രോസ് ഗെബ്രിയേസസ് ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറത്തിൽ പറഞ്ഞു.
കോവിഡിനെക്കാള്‍ 20 മടങ്ങ് അപകടകാരിയായ ഡിസീസ് എക്സ് മാനവരാശിയെ തന്നെ തുടച്ചുനീക്കാന്‍ പോന്നതാണെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്. ”കോവിഡ് മഹാമാരിയുടെ സമയത്ത് നിരവധി ജീവനുകള്‍ നഷ്ടമായി.പാന്‍ഡെമിക് ഫണ്ട് സ്ഥാപിക്കാനും ദക്ഷിണാഫ്രിക്കയിൽ ഒരു ‘ടെക്നോളജി ട്രാൻസ്ഫർ ഹബ്’ സൃഷ്ടിക്കുന്നതും ഉൾപ്പെടെയുള്ള നടപടികൾ ലോകാരോഗ്യ സംഘടന ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് ഡിസീസ് എക്സ്?
ഡിസീസ് എക്സ് ഒരു പ്രത്യേകരോഗമല്ല. കോവിഡ് -19 നേക്കാൾ വിനാശകരമായ ഒരു പകർച്ചവ്യാധിക്ക് കാരണമാകുന്ന ഒന്നാണ് ഡിസീസ് എക്സ്.ഇത് ഒരു വൈറസോ, ഒരു ബാക്ടീരിയയോ, അല്ലെങ്കിൽ ചികിത്സയില്ലാത്ത ഒരു ഫംഗസോ ആകാം.എബോള,സിക വൈറസ് രോഗങ്ങളുടെ പട്ടികയിലാണ് ലോകാരോഗ്യ സംഘടന ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2022 നവംബറിലെ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ, ഗുരുതരമായ ഒരു അന്താരാഷ്ട്ര പകർച്ചവ്യാധിക്ക് കാരണമായേക്കാവുന്ന ഒരു അജ്ഞാത രോഗകാരി സൂചിപ്പിക്കാൻ ഡിസീസ് എക്സ് ഉൾപ്പെടുത്തിയിട്ടുണ്ട്.







