ചാറ്റ് ജിപിടിക്ക് ബദലായി മുകേഷ് അംബാനിയുടെ പിന്തുണയോടെ ‘ഹനൂമാൻ’; മാർച്ചിൽ പുറത്തിറങ്ങും
ജനപ്രിയ സെർച്ച് എൻജിനായ ഗൂഗിളിന് വെല്ലുവിളിയായി നെറ്റ് ഉപയോക്താക്കൾക്കിടയിൽ വേഗത്തിൽ പ്രചാരം നേടിയ നൂതന സാങ്കേതിക സാധ്യതയാണ് ചാറ്റ് ജിപിടി. മൈക്രോസോഫ്റ്റ് പ്രധാന നിക്ഷേപകരായ ഓപ്പണ്‍ എഐ എന്ന സ്ഥാപനം വികസിപ്പിച്ച ഭാഷാ മോഡലാണ് ചാറ്റ് ജിപിടി. മനുഷ്യന്റെ സ്വാഭാവികമായ ഭാഷ മനസിലാക്കാനും സംവദിക്കാനുമാണ് ചാറ്റ് ജിപിടിയെ പരിശീലിപ്പിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റിലും അച്ചടിച്ച പുസ്തകങ്ങളിലും ലഭ്യമായ അനേകായിരം എഴുത്തുകള്‍ (ടെക്സ്റ്റ് ഡാറ്റ) ഉപയോഗിച്ചാണ് ചാറ്റ് ജിപിടിയെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപയോക്താക്കളുടെ സംശയങ്ങൾക്കും ആവശ്യപ്പെടുന്ന നിർദ്ദേശങ്ങൾക്കും എന്തെങ്കിലുമൊക്കെ പറയാന്‍ ഈ സാങ്കേതിക വിദ്യക്ക് കഴിയും.
വിദ്യാർത്ഥികളും ഗവേഷകരും മാത്രമല്ല സാധാരണ ജനങ്ങൾക്കും പ്രിയങ്കരമായിരിക്കയാണ് വെബിൽ സൗജന്യമായി കിട്ടുന്ന ഈ നൂതന സംവിധാനം. ഇപ്പോഴിതാ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) മേധാവിത്വത്തിനായുള്ള ആഗോള മത്സരത്തിൽ പുതിയൊരു കളിക്കാരൻ കൂടി രംഗത്തെത്തുകയാണ് . ഭാരത്ജിപിടി വികസിപ്പിച്ച ഹനൂമാൻ.
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസിൻ്റെ പിന്തുണയോടെ രൂപകൽപ്പന ചെയ്യുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മോഡൽ ഈ വരുന്ന മാർച്ചിൽ കളത്തിലിറങ്ങും. റിപ്പോർട്ടുകൾ പ്രകാരം, റിലയൻസും എട്ട് അനുബന്ധ സർവകലാശാലകളും ഉൾപ്പെടുന്ന ഒരു കൺസോർഷ്യമായ ഭാരത്ജിപിടിയാണ് ഹനൂമാൻ വികസിപ്പിച്ചത്.ആരോഗ്യ പരിപാലനം, ഭരണം, സാമ്പത്തിക സേവനങ്ങൾ, വിദ്യാഭ്യാസം എന്നിങ്ങനെ നാല് മേഖലകളിലായി 11 പ്രാദേശിക ഭാഷകളിൽ ഈ മോഡൽ പ്രവർത്തിക്കും. ഫീച്ചറുകളിൽ, ഹനൂമാൻ ഉപയോക്താക്കൾക്ക് സ്പീച്ച്-ടു-ടെക്സ്റ്റ് കഴിവുകൾ വാഗ്ദാനം ചെയ്യും.







