മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നിഷേധിച്ച ഡൽഹി റോസ് അവന്യു കോടതി എൻഫോഴ്‌സ്മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) കസ്റ്റഡിയിൽ വിട്ടു. പ്രത്യേക സിബിഐ കോടതി ജഡ്ജി കാവേരി ബജ്‌വയുടേതാണ് ഉത്തരവ്. മാർച്ച് 28 വരെയാണ് ഇഡിയുടെ കസ്റ്റഡിയിൽ വിട്ടത്. മൂന്നേകാല്‍ മണിക്കൂർ നീണ്ടുനീന്ന വാദത്തിനൊടുവിലാണ് വിധി. പത്തു ദിവസത്തെ കസ്റ്റഡിയായിരുന്നു ഇ ഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ മാർച്ച് 28ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കെജ്‌രിവാളിനെ വീണ്ടും ഹാജരാക്കാനാണ് കോടതി ഉത്തരവ്. കെജ്‌രിവാളിനുവേണ്ടി മുതിർന്ന അഭിഭാഷകരായ മനു അഭിഷേക് സിങ് വി, വിക്രം ചൗധരി, രമേശ് ഗുപ്ത എന്നിവരും ഇ ഡിയെ പ്രതിനിധീകരിച്ച് അഡിഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവുമായിരുന്നു ഹാജരായത്. അതേസമയം, അരവിന്ദ് കെജ്‌രിവാളിനെതിരായ ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകളൊന്നും ഇ ഡിയുടെ പക്കലില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി വാദിച്ചു. മാപ്പുസാക്ഷികളുടെ മൊഴി വിശ്വാസത്തിലെടുക്കാനാവില്ല. കെജ്‌രിവാളിനെ അടിയന്തരമായി അറസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയുണ്ടായിരുന്നില്ല. കസ്റ്റഡിയിൽ വിടേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.







