അമേരിക്ക കനേഡിയൻ ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ വർധിപ്പിച്ചാൽ അമേരിക്കക്കെതിരെ ഒരു വ്യാപാര യുദ്ധത്തിന് തയാറാണെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു. നിയുക്ത യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് കനേഡിയൻ ഇറക്കുമതിക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്താൻ പദ്ധതിയിടുന്നതായി നേരത്തെ പറഞ്ഞിരുന്നു. കാനഡയും യുഎസും തമ്മിലുള്ള പതിറ്റാണ്ടുകൾക്ക് ശേഷമുള്ള ഏറ്റവും വലിയ വ്യാപാര യുദ്ധമായിരിക്കും ഇതെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. ട്രംപ് തൻ്റെ ഭീഷണി നടപ്പിലാക്കുകയാണെങ്കിൽ കാനഡ കടുത്ത നടപടികൾക്ക് തയാറാണെന്നും മെലാനി കൂട്ടിച്ചേർത്തു.
സ്റ്റീൽ ഉൽപന്നങ്ങൾ, സെറാമിക്‌സ് ഉൽപ്പന്നങ്ങൾ, ഗ്ലാസ്‌വെയർ,ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ യുഎസിൽ നിന്നുള്ള സാധനങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തുന്നത് കാനഡ പരിഗണിക്കുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഒരു വ്യാപാര യുദ്ധം കനേഡിയൻ ജിഡിപി അഞ്ച് ശതമാനത്തിലധികം കുറയാനും തൊഴിലില്ലായ്മ ഗണ്യമായി വർധിപ്പിക്കാനും പണപ്പെരുപ്പം വർധിപ്പിക്കാനും ഇടയാക്കും. തിങ്കളാഴ്ച ചുമതലയേൽക്കുന്ന ഡോണൾഡ് ട്രംപ്, മെക്സിക്കോ, ചൈന തുടങ്ങിയ വ്യാപാര പങ്കാളികളെ ലക്ഷ്യം വച്ചുള്ള സാമ്പത്തിക, വിദേശ നയങ്ങൾ കടുപ്പിക്കാനാണ് നീക്കം.
ട്രംപ് നടപ്പിലാക്കുന്ന താരിഫുകൾ അമേരിക്കൻ തൊഴിലവസരങ്ങളെ ബാധിക്കുകയും അമേരിക്കൻ ഉപഭോക്താക്കൾക്ക് വില വർധനവ് ഉണ്ടാവുകയും ചെയ്യുമെന്ന് മെലാനി ജോളി വ്യതമാക്കി. കാനഡ അമേരിക്കയുടെ ഒരു സംസ്ഥാനമാകണമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.”കാനഡ യുഎസില്‍ ലയിച്ചാല്‍, താരിഫുകള്‍ ഉണ്ടാകില്ല, നികുതികള്‍ വളരെയധികം കുറയും, കൂടാതെ അവരെ ചുറ്റിപ്പറ്റിയുള്ള റഷ്യന്‍, ചൈനീസ് കപ്പലുകളുടെ ഭീഷണിയില്‍ നിന്ന് അവര്‍ പൂര്‍ണമായും സുരക്ഷിതരായിരിക്കും. ഒരുമിച്ച്, എത്ര മഹത്തായ രാഷ്ട്രമായിരിക്കും അത്”- ജസ്റ്റിൻ ട്രൂഡോയുടെ രാജിക്ക് ശേഷം ട്രംപ് പറഞ്ഞു. എന്നാൽ ട്രൂഡോ ശക്തമായാ ഭാഷയിൽ ഇതിനെതിരെ രംഗത്ത് വന്നിരുന്നു.
‘അമേരിക്കയുമായി ഒരു വ്യാപരയുദ്ധത്തിന് ഞങ്ങൾ തയാർ’;കനേഡിയൻ വിദേശകാര്യ മന്ത്രി
Reading Time: < 1 minute






