കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. അതിക്രമ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അനുവാദമില്ലാതെ തുറന്ന് പരിശോധിച്ചതിനെതിരെ അതിജീവിത നൽകിയ ഉപഹർജി കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നും ഹൈക്കോടതി മേൽനോട്ടത്തിൽ പുനരന്വേഷണം വേണമെന്നുമായിരുന്നു അതിജീവിതയുടെ ആവശ്യം.
എന്നാൽ അതിജീവിതയുടെ ആവശ്യങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ജഡ്ജി സിഎസ് ഡയസ് വിധി പറയുകയായിരുന്നു. മുൻപ് തീർപ്പാക്കിയ ഹർജിയിൽ പുതിയ ആവശ്യങ്ങൾ ഉന്നയിക്കാൻ ആവില്ലെന്നും ഇതുമായി ബന്ധപ്പെട്ട ഹർജി നിയമപരമായി നില നിലനിൽക്കില്ലെന്നുമാണ് ജസ്റ്റിസ് സി എസ് ഡയസ് ചൂണ്ടിക്കാട്ടിയത്. പരാതിക്കാരിക്ക് നിയമപരമായ മറ്റു മാർഗങ്ങൾ തേടാം എന്നും ജസ്റ്റിസ് വ്യക്തമാക്കി.
കേസ് വിചാരണക്കോടതി ഉൾപ്പടെ മൂന്നു കോടതികളുടെ പരിഗണനയിൽ ഇരിക്കവെ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചു എന്നായിരുന്നു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ അന്വേഷണ റിപ്പോർട്ട്.കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണയാണ് നിയമ വിരുദ്ധമായി പരിശോധിക്കപ്പെട്ടത്.
സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. മെമ്മറി കാർഡ് പരിശോധിക്കപ്പെട്ടുവെന്നതിൽ സംശയമില്ലെന്നും ആര് എന്തിന് പരിശോധിച്ചുവെന്ന് കണ്ടെത്തണമെന്നുമായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
ഇതിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നടത്തിയ അന്വേഷണം വസ്തുതാപരമല്ലെന്നും നിയമ വിരുദ്ധതമാണെന്നും റദ്ദാക്കണമെന്നുമാണ് അതിജീവിതയുടെ നിലപാട്.
അതിജീവിതയുടെ ഹർജിയെ അനുകൂലിച്ചാണ് സംസ്ഥാന സർക്കാരും നിലപാട് എടുത്തത്. അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതുടെ ഹർജിയിൽ എട്ടാം പ്രതി ദിലീപിന്റെ താൽപര്യമെന്താണെന്നായിരുന്നു വാദത്തിനിടെ ഹൈക്കോടതിയുടെ ചോദ്യം.
അതിജീവിതയുടെ ഹർജിയിൽ സംസ്ഥാന സർക്കാരിനില്ലാത്ത എതിർപ്പ് എട്ടാം പ്രതിക്ക് എന്തിനെന്നുമായിരുന്നു ദിലീപിൻ്റെ വാദത്തെ എതിർത്ത് ഹൈക്കോടതിയുടെ ചോദ്യം.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് പരിശോധിച്ചെന്നതിൽ സെഷൻസ് ജഡ്ജി വസ്തുതാ അന്വേഷണം നടത്തണമെന്നാണ് കഴിഞ്ഞ വർഷം ഡിസംബർ ഏഴിന് ഹൈക്കോടതി നിർദേശിച്ചത്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ഗൗരവ് അഗർവാളാണ് അതിജീവിതയ്ക്ക് വേണ്ടി ഹാജരായത്.
നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് തിരിച്ചടി
Reading Time: < 1 minute






