ഇന്ത്യൻ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി എലോൺ മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സ്´ (X) രംഗത്ത്. ചില അക്കൗണ്ടുകൾക്കും പോസ്റ്റുകൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടുവന്ന ആരോപണമാണ്
എക്സ്´ ഉയർത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇന്ത്യൻ സർക്കാർ എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചുവെന്ന് എക്സ് അവകാശപ്പെട്ടു. അതേസമയം കമ്പനിയുടെ ആരോപണങ്ങളോട് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വ്യാഴാഴ്ച എക്‌സിൻ്റെ ഗ്ലോബൽ ഗവൺമെൻ്റ് അഫയേഴ്‌സിൽ എഴുതിയ പോസ്റ്റിലാണ് ഈ ആരോപണം. അതേസമയം സർക്കാർ ഉത്തരവ് പാലിക്കുമെന്ന് കമ്പനി അറിയിച്ചു. എന്നാൽ, അഭിപ്രായസ്വാതന്ത്ര്യത്തിൻ്റെ പേരിൽ പോസ്റ്റുകൾ തടഞ്ഞുവയ്ക്കരുതെന്ന് ചൂണ്ടിക്കാട്ടി നീക്കത്തോട് വിയോജിക്കുന്നുവെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.
പിഴയും തടവും ഉൾപ്പെടെയുള്ള ശിക്ഷകൾക്ക് വിധേയമായി നിർദ്ദിഷ്ട അക്കൗണ്ടുകളിലും പോസ്റ്റുകളിലും എക്സ് ഇടപെടണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇന്ത്യൻ സർക്കാർ എക്സിക്യൂട്ടീവ് ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുള്ളതെന്ന് പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു.
ഈ ഉത്തരവുകൾക്ക് അനുസൃതമായി ഇന്ത്യയിൽ മാത്രം ഞങ്ങൾ ഇത്തരത്തിലുള്ള അക്കൗണ്ടുകളും പോസ്റ്റുകളും തടഞ്ഞുവയ്ക്കുമെന്നും എക്സ് വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഈ പ്രവർത്തനങ്ങളോട് തങ്ങൾ വിയോജിക്കുകയാണെന്നും എക്സ് അനുബന്ധമായി ചൂണ്ടിക്കാട്ടുന്നു. അഭിപ്രായ സ്വാതന്ത്ര്യം ഈ അക്കൗണ്ടുകൾക്കും പോസ്റ്റുകൾക്കും ബാധകമാണെന്നു തന്നെ തങ്ങൾ വിശവസിക്കുന്നുണ്ടെന്നും പോസ്റ്റിൽ പറയുന്നുണ്ട്.
അതേസമയം സർക്കാർ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജി ഇപ്പോഴും പരിഗണനയിലാണെന്ന് എക്‌സ് പറഞ്ഞു. ഞങ്ങളുടെ നിലപാടിന് അനുസൃതമായി ഇന്ത്യൻ ഗവൺമെൻ്റിൻ്റെ തടയൽ ഉത്തരവുകൾക്ക് എതിരെയുള്ള ഒരു റിട്ട് അപ്പീൽ തീർപ്പുകൽപ്പിക്കാതെ കിടക്കുന്നുണ്ട്. ഞങ്ങളുടെ നയങ്ങൾക്കനുസൃതമായി ഈ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അറിയിപ്പ് ഞങ്ങൾ ബാധിച്ച ഉപയോക്താക്കൾക്ക് നൽകിയിട്ടുണ്ടെന്നും എക്സ് പറയുന്നു.
