എഡ്മൻ്റണിൽ സെക്യൂരിറ്റി ജീവനക്കാരനായ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടതിൽ അന്വേഷണം പുരോഗമിക്കുന്നു.കൊല്ലപ്പെട്ട ഹർഷൻദീപ് സിംഗ് ജോലിയിൽ പ്രവേശിച്ചിട്ട് മൂന്ന് ദിവസമേ ആയിരുന്നുള്ളൂ എന്ന് കുടുംബം വ്യക്തമാക്കി.വെള്ളിയാഴ്‌ച പുലർച്ചെ 12:30 ഓടെയാണ് രണ്ടു പേർ ചേർന്ന് സിംഗിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.
ഹരിയാന സ്വദേശിയായ ഹർഷൻദീപ് സിംഗ് ഒന്നര വർഷം മുൻപ് സ്റ്റുഡൻ്റ് വിസയിലാണ് കാനഡയിലെത്തിയത്. നോർക്വസ്റ്റ് കോളേജിലെ വിദ്യാർത്ഥിയായിരുന്നു. സിംഗിൻ്റെ മാതാപിതാക്കൾ ഇന്ത്യയിലാണ്. മാതാവിനെയും സഹോദരിയെയും ഹർഷൻദീപ് സിംഗ് കൊല്ലപ്പെട്ട വിവരം ഇത് വരെ അറിയിച്ചിട്ടില്ല. അമ്മായിയും അമ്മാവനും വിന്നിപെഗിലാണ് താമസിക്കുന്നതെന്നും സിംഗ് കൊല്ലപ്പെട്ടത് അറിഞ്ഞ് ഇവർ എഡ്മൻ്റണിലേക്ക് തിരിച്ചിട്ടുണ്ടെന്നും കുടുംബത്തിൻ്റെ വക്താവ് ഗഗൻദീപ് സിംഗ് പറഞ്ഞു.
സിംഗിൻ്റെ മരണവുമായി ബന്ധപ്പെട്ട് ഇവാൻ റെയിൻ (30), ജൂഡിത്ത് സോൾട്ടോക്സ് (30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് ക്ക് എതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകം ചുമത്തുകയും ചെയ്തിരുന്നു.
