വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണം സിബിഐ അന്വേഷിക്കും. കുടുംബത്തിൻ്റെ വികാരം മാനിച്ച് കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രിയാണ് സിദ്ധാർത്ഥിന്റെ കുടുംബത്തെ അറിയിച്ചത്. കുറ്റമറ്റതും നീതിപൂർവ്വകവുമായ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്ന് സിദ്ധാർത്ഥൻ്റെ പിതാവും ബന്ധുക്കളും ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. നേരത്തെ കേസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നിരുന്നു. കേസിലെ പ്രധാന പ്രതി സിൻജോ ജോൺസൻ തൻ്റെ കരാട്ടെയിലുള്ള മികവാണ് സിദ്ധാർത്ഥനെ മർദ്ദിക്കാനായി പുറത്തെടുത്തത്. കരാട്ടെ ബ്ലാക്ക് ബെൽറ്റായ സിൻജോ ഒറ്റച്ചവിട്ടിന് സിദ്ധാർഥനെ താഴെയിട്ടു. കൈവിരലുകൾ കൊണ്ട് സിൻജോ കണ്ഠനാളം അമർത്തി. ഇതാണ് വെള്ളം പോലും ഇറക്കാനാകാത്ത നിലയിലെത്തിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം സിദ്ധാർത്ഥൻ ഭക്ഷണവും വെള്ളവും കഴിക്കാതെ അവശനായിരുന്നു. മർമ്മം നന്നായി അറിയാവുന്ന സിൻജോ ദേഹത്ത് തള്ളവിരൽ പ്രയോഗം നടത്തി. ആൾക്കൂട്ട വിചാരണ പ്ലാൻ ചെയ്തതും നടപ്പാക്കിയതും പിന്നീട് വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയതും സിൻജോയാണ്. ഇത് ശരിവെക്കുന്ന മൊഴി ദൃക്സാക്ഷികളായ വിദ്യാർഥികളും നൽകിയിട്ടുണ്ട്. ഇയാൾക്കൊപ്പം മറ്റൊരു പ്രതിയായ കാശിനാഥൻ സിദ്ധാർഥനെ ബെൽറ്റ് കൊണ്ട് തലങ്ങും വിലങ്ങും അടിച്ചു. സൈക്കോയെന്ന വിളിപ്പേരിൽ അറിയപ്പെടുന്ന കാശിനാഥൻ മനോനില തെറ്റിയവരെ പോലെയാണ് സിദ്ധാർഥനെ മർദ്ദിച്ചത്. കേസിൽ മുഖ്യപ്രതി സിൻജോ ജോൺ ഉൾപ്പെടെ 18 പ്രതികളും പിടിയിലായിരുന്നു. കൽപറ്റയിൽ നിന്നാണ് സിൻജോയെ പിടികൂടിയത്. അതേസമയം സിദ്ധാർഥന്റെ മൃതദേഹം പൊലീസ് എത്തുന്നതിനു മുൻപുതന്നെ അഴിച്ചുമാറ്റിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. പ്രതികൾ തന്നെയാണ് മൃതദേഹം അഴിച്ചതെന്നും റിപ്പോർട്ടുണ്ട്. ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൂടാതെ സിദ്ധാർഥന്റെ ഫോണും പ്രതികളുടെ കൈവശമായിരുന്നു. ക്രൂരമായ ആക്രമണത്തിന് ശേഷം പ്രതികൾ ഫോൺ പിടിച്ചു വെക്കുകയായിരുന്നു. 18ന് രാവിലെയാണ് സിദ്ധാർഥിന് ഫോൺ തിരികെ നൽകിയതെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
