വാഷിങ്ടണ്‍: കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ഫെബ്രുവരി ഒന്ന് മുതല്‍ 25 ശതമാനം തീരുവ ചുമത്തുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്. അമേരിക്കയിലേക്കുള്ള നിയമവിരുദ്ധ കുടിയേറ്റവും മയക്കുമരുന്ന് കടത്തും തടയുന്നതില്‍ കാനഡയും മെക്‌സിക്കോയും പരാജയപ്പെട്ടുവെന്ന് ട്രംപ് കുറ്റപ്പെടുത്തി.
അമേരിക്കന്‍ തൊഴിലാളികളെയും കുടുംബങ്ങളെയും സംരക്ഷിക്കുന്നതിനായി വ്യാപാര വ്യവസ്ഥയില്‍ വലിയ മാറ്റം കൊണ്ടുവരുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ‘മറ്റ് രാജ്യങ്ങളെ സമ്പന്നമാക്കാന്‍ നമ്മുടെ പൗരന്മാര്‍ക്ക് നികുതി ചുമത്തുന്നതിനുപകരം, നമ്മുടെ പൗരന്മാരെ സമ്പന്നമാക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് നികുതി ചുമത്തും,’ ട്രംപ് പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ അനധികൃത കുടിയേറ്റവും അമേരിക്കയിലേക്കുള്ള മയക്കുമരുന്നിന്റെ ഒഴുക്കും തടയാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍, കനേഡിയന്‍, മെക്‌സിക്കന്‍ ഇറക്കുമതികള്‍ക്ക് താരിഫ് വര്‍ദ്ധനവ് വരുത്തുമെന്നും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം അധിക നികുതി ചുമത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു.
കാനഡയ്ക്ക് തിരിച്ചടി; താരിഫ് വർധന ഫെബ്രുവരി 1- മുതൽ; ഭീഷണിയുമായി ട്രംപ്

Reading Time: < 1 minute