ടൊറന്റോ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കമലാ ഹാരിസിനെതിരായ ഡോണൾഡ് ട്രംപിന്റെ വിജയത്തിനു പിന്നാലെ അഭയം തേടുന്ന കുടിയേറ്റക്കാരുടെ വർധനവ് പ്രതീക്ഷിച്ച് കാനഡ. യുഎസ് അതിർത്തി സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ് രാജ്യം. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട നാടുകടത്തൽ നടപ്പാക്കുമെന്ന പുതിയ ഭരണകൂടത്തിന്റെ പ്രഖ്യാപനമാണ് അഭയാർഥികളുടെ എണ്ണത്തിൽ പ്രതീക്ഷിക്കുന്ന വർധനവിന് കാരണം. ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള രേഖകളില്ലാത്ത കുടിയേറ്റക്കാർ അയൽരാജ്യമായ കാനഡയിൽ അഭയം തേടുമെന്നാണ് വിവരം. കുടിയേറ്റക്കാർ നമ്മുടെ രാജ്യത്തിന്റെ രക്തത്തിൽ വിഷം കലർത്തുകയാണെന്ന് ട്രംപ് പലപ്പോഴും തന്റെ പ്രചാരണത്തിനിടെ പറഞ്ഞിരുന്നു.
കാനഡയ്ക്കും വരാനിരിക്കുന്ന ട്രംപ് ഭരണകൂടത്തിനും ഇടയിൽ ഉയർന്നുവന്നേക്കാവുന്ന മുള്ളുള്ള പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയ ഒരു കൂട്ടം മന്ത്രിമാരുമായി ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് കൂടിക്കാഴ്ച നടത്തി. 2017 മുതൽ 2021 വരെയുള്ള ട്രംപിന്റെ ആദ്യ ടേമിൽ, യുഎസ് സംരക്ഷണം നഷ്ടപ്പെട്ട ഹെയ്തിക്കാർ ഉൾപ്പെടെ പതിനായിരക്കണക്കിന് കുടിയേറ്റക്കാർ കാനഡയിലേക്ക് പലായനം ചെയ്തിരുന്നു. കാനഡയിലേക്ക് മാറുന്നതിനായി ഇമിഗ്രേഷൻ സേവനങ്ങളെപ്പറ്റി അറിയാൻ യുഎസിൽ നിന്നുള്ള ഗൂഗിൾ തിരയലുകൾ തിരഞ്ഞെടുപ്പിനു ശേഷം പതിന്മടങ്ങ് വർധിച്ചു.







