കൊളംബോ∙ ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ നയിക്കുന്ന ഇടത് സഖ്യത്തിന് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മിന്നും ജയം. പുറത്തുവന്ന കണക്കുകൾ അനുസരിച്ച് ദിസനായകെയുടെ നാഷനൽ പീപ്പിൾസ് പവർ (എൻപിപി)പ്രതിപക്ഷ സഖ്യമായ സമാഗി ജന ബാലവേഗയേക്കാൾ (എസ്‌ജെബി) 62 ശതമാനം വോട്ട് നേടി. 225 അംഗ പാർലമെന്റിൽ1 37 സീറ്റുകളാണ് എൻപിപി നേടിയിരിക്കുന്നത്.
വോട്ട് എണ്ണുന്ന ഭൂരിപക്ഷം സീറ്റുകളിലും എൻപിപി തന്നെയാണ് മുന്നിൽ. സജിത് പ്രേമദാസ നയിക്കുന്ന എസ്ബിജെ 35 സീറ്റാണ് നേടിയിരിക്കുന്നത്. തമിഴ് ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന ഇളങ്കൈ തമിൾ അരസു കച്ഛി ആറു സീറ്റുകളും, ന്യൂ ഡെമോക്രാറ്റിക് ഫ്രണ്ട് മൂന്നു സീറ്റുകളും, ശ്രീലങ്കപൊതുജന പെരമുന രണ്ടു സീറ്റുകളും നേടി.
വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ 65 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബറിൽ നടന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിനേക്കാൾ കുറവ് പോളിങ്ങാണ് ഇത്. പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ദിസനായകെയ്42 ശതമാനം വോട്ടുകളാണ് നേടാനായത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ നടന്ന അതിശക്തമായ ജനകീയ സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു 2024 സെപ്റ്റംബറിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നതും നുര കുമാര ദിസനായകെ അധികാരത്തിൽ എത്തിയതും.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അനുര കുമാര ദിസനായക പാർലമെന്റ് പിരിച്ച് വിട്ടിരുന്നു. നിലവിലെ പാർലമെന്റിൽ തന്റെ കക്ഷിയായ എൻ പി പിക്ക് ആകെ മൂന്ന് സീറ്റ് മാത്രമുണ്ടായ സാഹചര്യത്തിലാണ് പിരിച്ച് വിട്ട് പുതിയ തെരഞ്ഞെടുപ്പിന് കളമൊരുക്കിയത്. രാജപക്‌സെയുടെ ശ്രീലങ്കൻ പീപ്പിൾസ് ഫ്രണ്ടിന് പിരിച്ചുവിടപ്പെട്ട പാർലമെൻ്റിൽ 145 സീറ്റുകളാണ് ഉണ്ടായിരുന്നത്. എസ് ജെ ബി -54, ഇല്ലങ്കൈ തമിഴ് അരശു കക്ഷി – 10 എന്നിങ്ങനെയായിരുന്നു മറ്റ് കക്ഷികളുടെ സീറ്റ് നില.







