ശ്വാസകോശ സംബന്ധമായ അസുഖമായ ലെജിയോണയേഴ്‌സ് രോഗം ഒന്റാരിയോയിലെ ലണ്ടനില്‍ പടരുന്നതായി മിഡില്‌സെക്‌സ് ലണ്ടന്‍ ഹെല്‍ത്ത് യൂണിറ്റ്(MLHU). ലെജിയോണ ബാക്ടീരിയ അണുബാധമൂലമാണ് രോഗമുണ്ടാകുന്നത്. ഇതുവരെ 24 കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും നിലവില്‍ നാല് പേര്‍ ആശുപത്രിയിലാണെന്നും ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. രോഗം ബാധിച്ചവര്‍ 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്.
രോഗം പരത്തുന്ന ബാക്ടീരിയകള്‍ സാധാരണയായി ഹോട്ട് വാട്ടര്‍ ടാങ്കുകള്‍, എയര്‍ കണ്ടീഷനിംഗ് സിസ്റ്റം എന്നിവയിലാണ് കാണപ്പെടുന്നത്. കടുത്തപനി, വിറയല്‍, ശ്വാസതടസ്സം എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിച്ച് ന്യുമോണിയ വരെയാകാനുള്ള സാധ്യതയുണ്ട് ബാക്ടീരിയ ബാധിച്ച് രണ്ട് മുതല്‍ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നു.
സൗത്ത്ഈസ്റ്റ് ലണ്ടനിലാണ് നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ അണുബാധയുടെ ഉറവിടം കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വായുവില്‍ കലര്‍ന്ന ബാക്ടീരിയ ശ്വസിക്കുമ്പോള്‍ ശരീരത്തിനകത്തേക്ക് അണുബാധ പകരുന്നു.







