ഡൽഹി: ഖാലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തതായി കനേഡിയൻ പൊലീസ് അവകാശപ്പെട്ട് ദിവസങ്ങൾക്ക് ശേഷം സംഭവത്തിൽ പ്രതികരിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. കാനഡ ഇക്കാര്യത്തിൽ വ്യക്തമോ പ്രസക്തമായതോ ആയ തെളിവുകളൊന്നും ഇന്ത്യയുമായി പങ്കുവെച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച പറഞ്ഞു.
“അറസ്റ്റിനെക്കുറിച്ച് കാനഡ ഞങ്ങളെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഞങ്ങൾക്ക് ഔപചാരികമായ ആശയവിനിമയങ്ങളൊന്നും ലഭിച്ചിട്ടില്ല. ഈ വിഷയത്തിൽ ഞങ്ങൾക്ക് പ്രത്യേകമോ പ്രസക്തമോ ആയ തെളിവുകളോ വിവരങ്ങളോ നൽകിയിട്ടില്ല,” വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കനേഡിയൻ പൊലീസ് പറയുന്നതനുസരിച്ച്, എഡ്മൻ്റണിൽ താമസിക്കുന്ന ഇന്ത്യക്കാരായ കരൺ ബ്രാർ (22), കമൽപ്രീത് സിംഗ് (22), കരൺപ്രീത് സിംഗ് (28) എന്നിവർക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. കൊലപാതകം നടത്താനുള്ള ഗൂഢാലോചന കുറ്റവും ഇവരുടെ പേരിൽ ചുമത്തിയിട്ടുണ്ട്. അറസ്റ്റിലായ മൂന്ന് വ്യക്തികളും, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പരാമർശിച്ച ഇന്ത്യൻ സർക്കാർ ഏജൻ്റുമാരും തമ്മിൽ ഒരു ബന്ധവും സ്ഥാപിക്കാൻ കനേഡിയൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
അതേസമയം, മൂന്ന് ഇന്ത്യൻ പൗരന്മാർ അറസ്റ്റിലായി ദിവസങ്ങൾക്ക് ശേഷം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു. “അറസ്റ്റ് ചെയ്‌ത മൂന്ന് പേരുടെ പങ്കാളിത്തത്തിൽ മാത്രം പരിമിതപ്പെടുത്താതെ പ്രത്യേകവും വ്യത്യസ്തവുമായ അന്വേഷണം തുടരുകയാണ്,” ട്രൂഡോ പറഞ്ഞു. ഹർദീപ് സിങ് നിജ്ജാറിന്റെ മരണത്തിൽ ഇന്ത്യയുടെ പങ്ക് ഒന്നിലധികം തവണ കനേഡിയൻ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
നിജ്ജാർ വധം: കാനഡ തെളിവുകളൊന്നും പങ്കുവച്ചിട്ടില്ലെന്ന് ഇന്ത്യ
Reading Time: < 1 minute






