ആലപ്പുഴ: വിഷു ബമ്പർ ഭാഗ്യവാനെ കണ്ടെത്തി. ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരനാണ് വിഷു ബമ്പറിന്റെ ഒന്നാം സമ്മാനമായ 12 കോടി അടിച്ചത്. ഇന്നലെ രാത്രിയാണ് ലോട്ടറി അടിച്ചതെന്ന് അറിഞ്ഞതെന്നും സുഖമായി ഉറങ്ങിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളാണ് താനെന്നും ഇടയ്ക്കൊക്കെ ചെറിയ തുകകൾ അടിക്കാറുണ്ടെന്നും വിശ്വംഭരൻ പറഞ്ഞു. 5000 ആണ് ഏറ്റവും കൂടുതൽ കിട്ടിയ തുക. ലോട്ടറിക്കായി ഒന്നു രണ്ടു ലക്ഷമെങ്കിലും ചെലവാക്കിയിട്ടുണ്ട്. വിഷു ബമ്പർ അടിച്ചത് പഴവീട് അമ്മയുടെ ഭാഗ്യം കൊണ്ടാണെന്നും സമ്മാനതുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു വീട് വയ്ക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. പൈസ കൊടുക്കാൻ ആളുണ്ടോ എന്ന ചോദ്യത്തിന് ഇത് പോലത്തെ രണ്ടെണ്ണം കിട്ടിയാലും കൊടുക്കാൻ ആളുണ്ടെന്നായിരുന്നു വിഷു ബമ്പർ ജേതാവിന്റെ മറുപടി.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ നറുക്കെടുപ്പ് ഫലം ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനം ആലപ്പുഴയിൽ വിറ്റ VC 490987 എന്ന ടിക്കറ്റ് നമ്പരിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ ഒരു കോടി നേടിയത് VA 205272, VB 429992, VC 523085, VD 154182, VE 565485, VG 654490 എന്നീ ടിക്കറ്റ് നമ്പരുകളാണ്. മൂന്നാം സമ്മാനമായ 10 ലക്ഷം VA 160472, VB 125395, VC 736469, VD 367949, VE 171235, VG 553837 എന്നീ ടിക്കറ്റ് നമ്പരുകൾക്ക് ലഭിച്ചു.
ഇത്തവണ 42 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത് . ഇതിൽ ഏകദേശം ടിക്കറ്റുകളും വിറ്റു. 15000 ടിക്കറ്റുകളാണ് അവശേഷിച്ചത്. വിഷു ബമ്പറിന്റെ ഒന്നാം സമ്മാനമായി നല്‍കുന്നത് 12 കോടി രൂപയാണ്. 300 രൂപയായിരുന്നു ടിക്കറ്റ് വില.
ഭാഗ്യവാനെ കണ്ടെത്തി, ബമ്പർ അടിച്ചത് ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരന്

Reading Time: < 1 minute