ന്യൂഡൽഹി: ഇന്ത്യ കാനഡ നയതന്ത്ര ബന്ധ തകർച്ചയ്ക്ക് കാരണം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെന്ന് വിദേശകാര്യമന്ത്രാലയം. ആരോപണങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവുകളും കാനഡ നൽകിയിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി. നിജ്ജർ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ വ്യക്തമായ തെളിവുകള്‍ ഇല്ലെന്ന് ട്രൂഡോ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പക്കൽ “ഇൻ്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ഊഹാപോഹങ്ങൾ” മാത്രമാണുള്ളതെന്നും ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജൻ്റുമാർ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന “തെളിവുകൾ” ഇല്ലെന്നും ഇന്ത്യ. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ മനോഭാവത്തോട് ഇന്ത്യ രൂക്ഷമായ ഭാഷയിൽ ആണ് പ്രതികരിച്ചത്.
ഇന്ത്യയിലെ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. ആക്ടിംഗ് ഹൈകമ്മീഷണർ അടക്കം ആറുപേരെയാണ് ഇന്ത്യ പുറത്താക്കിയത്. ആക്ടിങ് ഹൈകമ്മീഷണർ സ്റ്റുവർട്ട് റോസ് വീലർ, ഡെപ്യൂട്ടി ഹൈകമ്മീഷണർ പാട്രിക് ഹെബർട്ട്, ഫസ്റ്റ് സെക്രട്ടറിമാരായ മേരി കാതറിൻ, ഇയാൻ റോസ് ഡേവിഡ് ട്രൈറ്റസ്, ആദം ജെയിംസ് ചുയ്പ്ക, പൗല ഒർജുവേല എന്നിവരെയാണ് ഇന്ത്യ പുറത്താക്കിയത്. ഹൈകമ്മീഷണർ അടക്കം ആറ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുത്താക്കിയെന്ന് കാനഡയും അറിയിച്ചിരുന്നു. ഇന്ത്യ ഇവരെ തിരിച്ചുവിളിച്ചതിന് പിന്നാലെയായിരുന്നു പുറത്താക്കൽ നടപടി.







