കാനഡ-ഇന്ത്യ പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ വീസ അപേക്ഷകളിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. പ്രധാന നയതന്ത്ര ഉദ്യോഗസ്ഥരെ ഇരുരാജ്യവും പുറത്താക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്ത സാഹചര്യത്തില്‍ വീസാ നടപടികള്‍ പരിമിതപ്പെടാനും കാലതാമസമുണ്ടാകാനും സാധ്യതയുണ്ടെന്ന് നയതന്ത്ര വിദഗ്ധര്‍ പറഞ്ഞു. ഇത് വീസ അപേക്ഷകരിൽ അനിശ്ചിതത്വത്തിനും ഉത്കണ്ഠയ്ക്കും ഇടയാക്കിട്ടുണ്ട്.
ആറ് നയന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയ സാഹചര്യത്തില്‍ വിസാ നടപടികള്‍ നിര്‍വഹിക്കാനുള്ള സംവിധാനം, ഉദ്യോഗസ്ഥ ബലം എന്നിവ ഡെല്‍ഹിയിലെ കനേഡിയന്‍ സ്ഥാനപതികാര്യാലയത്തില്‍ പരിമിതപ്പെടും. വിതരണം ചെയ്യുന്ന വിസകളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ ഇതിടയാക്കും. വിസാ നടപടികള്‍ വൈകുന്നത് കാനഡയില്‍ ഉപരിപഠനത്തിനും തൊഴിലിനുമായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സാരമായി ബാധിക്കും.
പുതിയ സംഭവ വികാസങ്ങൾ വീസ പ്രോസസ്സിംഗിൽ കാര്യമായ കാലതാമസത്തിന് കാരണമാകുമെന്ന് ഇമിഗ്രേഷൻ കൺസൾട്ടൻ്റായ കുൽദീപ് ബൻസാൽ പറയുന്നു. സാധാരണ വീസ പ്രോസസ്സിംഗിന് നാലോ ആറോ ആഴ്ച വരെ സമയമെടുക്കാറുണ്ട്. എന്നാൽ നിലവിൽ സമയം ഇരട്ടിയാകുമെന്നും ബൻസാൽ പറഞ്ഞു. കാലതാമസം ടൂറിസ്റ്റ് വിസകളെ മാത്രമല്ല, വർക്ക് പെർമിറ്റ്, സ്റ്റുഡൻ്റ് വിസകൾ, സ്പൗസൽ അപേക്ഷകൾ എന്നിവയെയും ബാധിക്കുമെന്ന് ബൻസാൽ കൂട്ടിച്ചേർക്കുന്നു. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ ഇപ്പോള്‍ തന്നെ വിസയ്ക്കായി അപേക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കാനഡയിൽ വിദ്യാഭ്യാസം തേടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും ഇത് പ്രത്യേകിച്ച് നിരാശാജനകമായ വാർത്തയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജനുവരിയിൽ അന്താരാഷ്ട്ര വിദ്യാർത്ഥി വിസകൾ രണ്ട് വർഷത്തേക്ക് പരിമിതപ്പെടുത്തിയതിന് ശേഷമുള്ള മറ്റൊരു വെല്ലുവിളിയാണ് ഇപ്പോേൾ ഉണ്ടായിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ പ്രോസസ്സിംഗ് കാലതാമസത്തിന് നിശ്ചിത സമയപരിധിയില്ലെന്ന് ബൻസാൽ വ്യക്തമാക്കി.
നിജ്ജര്‍വധവുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ഇന്ത്യാവിരുദ്ധ പ്രസ്താവനകള്‍ നടത്തിയ പശ്ചാത്തലത്തില്‍ കനേഡിയന്‍ പൗരര്‍ക്ക് വിസ നല്‍കുന്നത് 2023 സെപ്റ്റംബറില്‍ ഇന്ത്യ ഒരുമാസത്തേക്ക് താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇതേത്തുടര്‍ന്ന് കാനഡയും താത്കാലികമായി വിസ വിതരണവും ബെംഗളൂരു, ചണ്ഡീഗഢ്, മുംബൈ എന്നിവിടങ്ങളിലെ കോണ്‍സുലര്‍ സേവനങ്ങളും നിര്‍ത്തിവെച്ചു. 2023 നവംബറില്‍ ഘട്ടംഘട്ടമായി ഇന്ത്യ വിസ വിതരണം പുനരാരംഭിക്കുകയായിരുന്നു.
പ്രതിവർഷം ആയിരക്കണക്കിന് അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്ന കാനഡ ഇന്ത്യൻ കുടിയേറ്റക്കാരുടെ പ്രധാന ലക്ഷ്യസ്ഥാനമായി തുടരുന്നു. നാഷണൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസിയുടെ ഡാറ്റ സൂചിപ്പിക്കുന്നത് 2013 മുതൽ 2023 വരെ ഇന്ത്യൻ കുടിയേറ്റം ഏകദേശം 326 ശതമാനം ർധിച്ചതായി കണക്കുകൾ പറയുന്നു.







