ജീവനക്കാരെ ഉൾക്കൊള്ളാൻ ഓഫീസുകളിൽ മതിയായ സൗകര്യങ്ങളില്ലാത്തതിനാൽ ഫെഡറൽ ജീവനക്കാർക്ക് തങ്ങളുടെ തൊഴിലിടങ്ങളിലേക്ക് മടങ്ങാൻ സാധിക്കുന്നില്ലെന്ന് റിപ്പോർട്ട്. ഫെഡറൽ ജീവനക്കാരുടെ പുതിയ ഹൈബ്രിഡ് തൊഴിൽ നിയമങ്ങൾ നടപ്പായതോടെ തിങ്കളാഴ്ചയോടെ ആഴ്ചയിൽ 3 ദിവസം ഓഫീസിലെത്തണമെന്നാണ് അതികൃതർ വ്യക്തമാക്കിയിരുന്നത്. ഇങ്ങനെ ആയാൽ ജീവനക്കാർ അവരുടെ സമയത്തിൻ്റെ 60 ശതമാനവും ഓഫീസിൽ ചെലവഴിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. കൂടാതെ എക്സിക്യൂട്ടീവുകൾ ആഴ്ചയിൽ കുറഞ്ഞത് നാല് ദിവസമെങ്കിലും ഓഫീസിലെത്തണമെന്ന പോളിസിയും നിലവിൽ വന്നിരുന്നു.
2020 മാർച്ചിൽ കൊവിഡ് സമയത്താണ് ജീവനക്കാർ വിദൂര കേന്ദ്രങ്ങളിലിരുന്ന് ജോലി ചെയ്യാൻ തുടങ്ങിയത്. എന്നാൽ പുതിയ നയത്തെ ശക്തമായി എതിർത്ത് രംഗത്ത് വന്നിരിക്കുകയാണ് യൂണിയൻ. ജീവനക്കാർ വിദൂര കേന്ദ്രങ്ങളിലിരുന്ന് കാര്യക്ഷമമായി ജോലി ചെയ്യാൻ സാധിക്കുമെന്ന് തെളിയിച്ചിട്ടുണ്ടെന്ന് പബ്ലിക് സർവീസ് യൂണിയനുകൾ വ്യക്തമാക്കുന്നു.







