ബ്രിട്ടീഷ് കൊളംബിയയിലുടനീളമുള്ള സ്കൂളുകളിൽ സെൽഫോണുകളുടെ ഉപയോഗം നിയന്ത്രിക്കുന്നു. ഓൺലൈൻ ഭീഷണികളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള മെച്ചപ്പെട്ട നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് പ്രീമിയര്‍ ഡേവിഡ് എബി വ്യക്തമാക്കി. സെപ്തംബര്‍ മുതല്‍ നിയന്ത്രണം നടപ്പില്‍ വരുമെന്നും ഇതിനായി സ്‌കൂള്‍ ബോര്‍ഡുകളുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇൻ്റർനെറ്റിൽ നിന്ന് കുട്ടികളുടെ ചിത്രങ്ങൾ നീക്കം ചെയ്യുന്നതിനും വേട്ടക്കാരെ പിന്തുടരുന്നതിനും പ്രവിശ്യ സേവനങ്ങൾ ആരംഭിക്കുകയും അവ ഉണ്ടാക്കിയ ദോഷങ്ങൾക്ക് സോഷ്യൽ മീഡിയ കമ്പനികളെ ഉത്തരവാദികളാക്കാനുള്ള നിയമനിര്‍മാണവും പുതിയ നടപടികളില്‍ ഉള്‍പ്പെടുന്നതായി ഡേവിഡ് എബി പറഞ്ഞു. തെറ്റായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള കമ്പനികൾക്കെതിരെ കേസെടുക്കാൻ സർക്കാറിന് ഇതിലൂടെ സാധിക്കും.







