ഒട്ടാവ: ഇന്ത്യയ്ക്കെതിരായ നിലപാട് കൂടുതല്‍ കർശനമായി ആവർത്തിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കാനഡയുടെ ദക്ഷിണേന്ത്യൻ സമൂഹത്തിലെ ഒരു വിഭാഗത്തെ ഇന്ത്യ ലക്ഷ്യം വെച്ചു. വ്യക്തമായ തെളിവുകൾ ഉള്ള സംഭവത്തിൽ അന്വേഷണത്തോട് സഹകരിക്കാൻ ഇന്ത്യ തയ്യാറായില്ല. തെളിവുകൾ നൽകിയിട്ടും സഹകരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതെന്നും ട്രൂഡോ പറഞ്ഞു. ആഭ്യന്തര പരമാധികാരത്തെ വെല്ലുവിളിക്കുന്ന നടപടിയാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ആഭ്യന്തര പരമാധികാരം വെല്ലുവിളിക്കപ്പെടുന്ന നടപടി അംഗീകരിക്കുക സാധ്യമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെളിവുകൾ ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ വിശ്വാസയോഗ്യമായ തെളിവുകൾ അംഗീകരിക്കാൻ ഇന്ത്യ തയ്യാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയും കാനഡയും തമ്മിൽ പതിറ്റാണ്ടുകളായി നല്ല ബന്ധമാണെന്ന് പറഞ്ഞ ട്രൂഡോ, പക്ഷേ കാനഡയുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നങ്ങൾ വെച്ചുപൊറുപ്പിക്കാനാകില്ലെന്നും ജസ്റ്റിൻ ട്രൂഡോ കൂട്ടിച്ചേർത്തു. നിലവിലെ സംഭവവികാസങ്ങളിൽ കാനഡയിലെ ഇന്ത്യൻ സമൂഹത്തിന്‍റെ ആശങ്ക മനസിലാകുമെന്ന് പറഞ്ഞ ട്രൂഡോ, പക്ഷേ കാനഡയുടെ സുരക്ഷയെ മുൻനിർത്തി ഇത്തരം നടപടികൾ അനിവാര്യമാണെന്നും വിവരിച്ചു.
ഖലിസ്ഥാൻ വിഘടനവാദി ങർദീപ് സിങ് നിജ്ജാർ വധക്കേസിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ സംഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം നിജ്ജാർ വധക്കേസിൽ ഹൈക്കമ്മീഷണർ അടക്കമുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ തത്പരകക്ഷികളാണെന്ന് ചൂണ്ടിക്കാട്ടി കനേഡിയൻ സർക്കാർ ഇന്ത്യക്ക് ഔദ്യോഗികമായി കത്തയച്ചിരുന്നു. ഇതോടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ വീണ്ടും പ്രശ്നങ്ങൾ തുടങ്ങുന്നത്.







