ഒൻ്റാറിയോയുടെ ചില ഭാഗങ്ങളിൽ വില്ലൻ ചുമ കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. രോഗം കൊച്ചുകുട്ടികളിൽ അപകടകരമാകാൻ സാധ്യതയുള്ളതിനാൽ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
ഈ ആഴ്ച ഹാലിബർട്ടണിലെ സ്കൂൾ കുട്ടികളിൽ വില്ലൻ ചുമ കേസുകൾ വർദ്ധിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ വർഷം മുതൽ പ്രവിശ്യയിലുടനീളം കുറഞ്ഞത് 70 വില്ലൻ ചുമ കേസുകൾ റിപ്പോർട്ട് ചെയ്തതായി ഒൻ്റാറിയോ പബ്ലിക് ഹെൽത്ത് പറയുന്നു. 2021-ൽ റിപ്പോർട്ട് ചെയ്യപ്പെട്ട 16 കേസിൽ നിന്ന് 2022-ൽ 159, 2023-ൽ 333 എന്നീ നിലയിൽ കഴിഞ്ഞ മൂന്ന് വർഷമായി കേസുകൾ ക്രമാനുഗതമായി വർദ്ധിച്ചു.
വില്ലന്‍ ചുമ: ലക്ഷണങ്ങള്‍
വില്ലന്‍ ചുമയുടെ ആദ്യ ലക്ഷണങ്ങള്‍ സാധാരണ ഒരു ജലദോഷ പനിയുടേതിന് സമാനമായിരിക്കും. മൂക്കടപ്പ്, കുറഞ്ഞ തോതിലുള്ള പനി, മിതമായ ചുമ എന്നിങ്ങനെ തുടങ്ങുന്ന ലക്ഷണങ്ങള്‍ പിന്നീട് കൂടുതല്‍ തീവ്രമാകുന്നു. ഒന്നോ രണ്ടോ ആഴ്ചകള്‍ക്ക് ശേഷം കൂടുതല്‍ വേഗത്തിലുള്ളതും തീവ്രമായതും നിയന്ത്രണാതീതവുമായ ചുമയായി രോഗം പരിണമിക്കാം. ഇതിനൊപ്പം ശ്വാസമെടുക്കുമ്പോള്‍ വലിവിന്റെ പോലുള്ള ശബ്ദവും കേള്‍ക്കാം. പത്താഴ്ച വരെ ചുമ നീണ്ടു നില്‍ക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
വില്ലന്‍ ചുമയുടെ തീവ്രമായ ലക്ഷണങ്ങള്‍ പലപ്പോഴും കുട്ടികളിലാണ് പ്രത്യക്ഷമാകുക. കൗമാരക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും അല്‍പം കൂടി മിതമായ ലക്ഷണങ്ങളാണ് വരാറുള്ളത്. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാണ് വില്ലന്‍ ചുമയെ ഡോക്ടര്‍മാര്‍ ചികിത്സിക്കാറുള്ളത്.






