വേനല്‍ക്കാലമായതോടെ കാനഡയില്‍ കൊതുകുശല്യം വര്‍ധിക്കുന്നതായും ഇതോടെ മാരകമായ വെസ്റ്റ് നൈല്‍ വൈറസിന്റെ അപകടസാധ്യതയും വര്‍ധിപ്പിക്കുന്നതായി വിദഗ്ധര്‍. ജൂലൈ 19 ന് ഈ സീസണില്‍ കാനഡയില്‍ ആദ്യമായി ഒട്ടവ സ്വദേശിക്ക് വെസ്റ്റ്‌നൈല്‍ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ രാജ്യത്തുടനീളം രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് മോണ്‍ട്രിയലിലെ എന്റൊമോളജിസ്റ്റ് മോര്‍ഗന്‍ ജാക്‌സണ്‍ പറഞ്ഞു.
പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്, ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ എന്നിവ ഒഴികെയുള്ള എല്ലാ പ്രവിശ്യകളിലും വൈറസ് വ്യാപിച്ചതായി ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ കാനഡ(ഐപിഎസി) റിപ്പോർട്ട് പറയുന്നു. 2022 ല്‍ 47 കേസുകള്‍ ഉണ്ടായിരുന്നതായും എന്നാൽ ഇത്തവണ കേസുകളുടെ എണ്ണം കുറവാണെന്നും ഹെല്‍ത്ത് കാനഡ ഡാറ്റ പറയുന്നു. കൊതുകുകള്‍ പെരുകുന്നത് രോഗം വര്‍ധിക്കാനിടവരുത്തുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ഒരു ശതമാനം ആളുകളില്‍ തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും ചിലപ്പോള്‍ മരണം വരെയും സംഭവിക്കാം.







