ഓട്ടവ: കുടിയേറ്റത്തിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാനാെരുങ്ങി കാനഡ. 2025 മുതല്‍ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ നടപടികള്‍ പരിമിതപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു. കഴിഞ്ഞ മാസം അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റഡി വിസ വെട്ടിക്കുറച്ചതിന് പിന്നാലെയാണ് പുതിയ നിയന്ത്രണങ്ങൾ.
‘ഞങ്ങള്‍ക്ക് കാനഡയില്‍ ഇനി കുറച്ച് താല്‍ക്കാലിക വിദേശ തൊഴിലാളികള്‍ മാത്രമേ ഉണ്ടാകൂ. കമ്പനികള്‍ക്ക് കനേഡിയന്‍ തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കി നിയമനം നടത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അറിയിക്കാന്‍ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരും,’ ജസ്റ്റിന്‍ ട്രൂഡോ എക്‌സ് പോസറ്റില്‍ പറഞ്ഞു.
പുതിയ തീരുമാനം ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാരെ ബാധിക്കും. 2025ല്‍ പുതുതായി പെര്‍മനന്റ് റസിഡന്‍സി നല്‍കുന്നവരുടെ എണ്ണം 395,000 ആയി ചുരുക്കുമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. രാജ്യത്ത് 2025ല്‍ കുടിയേറ്റക്കാരുടെ എണ്ണം ഏകദേശം 30,000 മുതല്‍ 300,000 ആയി കുറയുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
കാനഡയില്‍ വിദേശ കുടിയേറ്റക്കാരുടെ എണ്ണം പെരുകുന്നത് താമസ്ഥലങ്ങളുടെ വില വര്‍ധിക്കുന്നതായും പലിശനിരക്കുകളില്‍ വലിയ വര്‍ധനവും ചൂണ്ടികാണിച്ച് ട്രൂഡോ സര്‍ക്കാരിനെ കനേഡിയന്‍സ് പ്രതിഷേധം ശക്തമാക്കിയിരുന്നു. കുടിയേറ്റക്കാരുടെ വര്‍ധനവ് രാജ്യത്തെ ജനസംഖ്യയെ റെക്കോര്‍ഡ് തലത്തിലേക്ക് തള്ളിയതായും റിപ്പോർട്ടുകളുണ്ട്.







