എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കേജ്‌രിവാളിൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിനെ തുടർന്നാണ് ഡൽഹി റോസ് അവന്യൂ കോടതി വിധി പ്രസ്താവിച്ചത്. ഹാജരാക്കിയപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതൊക്കെ “രാജ്യത്തിന് നല്ലതല്ല” എന്ന് കീഴ്‌ക്കോടതിയിൽ ഹാജരാക്കിയപ്പോൾ കെജ്‌രിവാൾ പ്രതികരിച്ചിരുന്നു. സെന്തിൽ ബാലാജിയുടെ കേസിൽ സുപ്രീം കോടതി അടുത്തിടെ പുറപ്പെടുവിച്ച വിധിയുടെ വെളിച്ചത്തിൽ കൂടുതൽ റിമാൻഡ് ആവശ്യപ്പെടുന്നില്ലെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ഇന്നത്തെ വാദം കേൾക്കുന്നതിനിടെ പറഞ്ഞു. ലോക്കപ്പിലെ കെജ്‌രിവാൾ തികച്ചും നിസ്സഹകരണം ശൈലിയാണ് പിന്തുടരുന്നതെന്നും അദ്ദേഹം ചോദ്യങ്ങൾക്ക് ഒഴിവ് കഴിവ് മറുപടികൾ നൽകുകയാണെന്നും എസ് വി രാജു വ്യക്തമാക്കി. മദ്യക്കേസിൽ ഡൽഹി മുഖ്യമന്ത്രി അന്വേഷണത്തിൽ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ കെജ്‌രിവാളിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടി കസ്റ്റഡി ഏഴ് ദിവസത്തേക്ക് നീട്ടണമെന്ന് അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാർച്ച് 28 ന്, മജിസ്‌റ്റീരിയൽ കോടതി കേജ്‌രിവാളിൻ്റെ ഇഡി കസ്‌റ്റഡി ഏപ്രിൽ 1 വരെ നാല് ദിവസത്തേക്കാണ് നീട്ടി നൽകിയത്. മാർച്ച് 21 ന് ആണ് കേജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.







