കേരളത്തിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. മൊത്തം 2971 പരീക്ഷാകേന്ദ്രങ്ങളിലായി 4,27,105 വിദ്യാർത്ഥികൾ പരീക്ഷയെഴുതും. മാർച്ച് 4-ന് തുടങ്ങി 25-ന് അവസാനിക്കുന്ന തരത്തിലാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിദ്യാർഥികൾ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്നും മന്ത്രി ആശംസിച്ചു.
കേരളത്തിലെ 2955 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് 1,43,557 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 2,55,360 കുട്ടികളും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 28,188 കുട്ടികളും പരീക്ഷ എഴുതും. ഗള്‍ഫ് മേഖലയില്‍ 536 കുട്ടികളും, ലക്ഷദ്വീപ് മേഖലയില്‍ 285 പേരും പരീക്ഷ എഴുതുന്നുണ്ട്. ഈ വിദ്യാർഥികൾക്ക് പുറമേ ഓള്‍ഡ് സ്‌കീമില്‍ (പി.സി.ഒ) 26 പേരും പരീക്ഷ എഴുതും. മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത്, 28,180 പേര്‍. രാവിലെയാണ് പരീക്ഷയുടെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.
