തുടർച്ചയായി തനിക്കെതിരെ അശ്ലീല പരാമർശം നടത്തുന്നതിൽ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകി നടി ഹണി റോസ്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് നടി പരാതി നൽകിയിരിക്കുന്നത്. സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തുന്നതിനെതിരെ ഐടി ആക്ടിലെ 67 വകുപ്പു പ്രകാരവുമാണു കേസ് റജിസ്റ്റർ ചെയ്തത്.
നടിയുടെ ചിത്രം മോശമായ രീതിയിൽ തംബ്നെയിൽ ആയി ഉപയോഗിച്ച 20 യുട്യൂബർമാർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 7ന് ബോബി ചെമ്മണ്ണൂരിന്റെ കണ്ണൂർ ആലക്കോട് ജ്വല്ലറി ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോൾ നേരിട്ട ലൈംഗികാതിക്രമങ്ങളും അതിനു ശേഷവും പല വേദികളിലും താൻ നേരിട്ട ബുദ്ധിമുട്ടുകളും നടി പരാതിയിൽ എടുത്തുപറഞ്ഞിട്ടുണ്ട്.
ഹണി റോസ് ഫെയ്സ്ബുക്കിലിട്ട കുറിപ്പിനു താഴെ അശ്ലീലവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തിയ 30 പേർക്കെതിരെ നേരത്തെ പൊലീസ് കേസെടുക്കുകയും ഒരാൾ അറസ്റ്റിലാവുകയും ചെയ്തിരുന്നു. പിന്നാലെ ഇൻസ്റ്റഗ്രാം പേജിലും അധിക്ഷേപങ്ങൾ നടത്തിയവർക്കെതിരെയും പൊലീസ് നടപടി എടുക്കാൻ ഒരുങ്ങുന്നുണ്ട്. യുട്യൂബ് ചാനലുകകളും കുടുങ്ങിയേക്കും.
ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണ്. സൈബർ പൊലീസിന്‍റെ സഹായത്തോടെ നടപടികൾ ഊർജ്ജിതമാക്കുകയാണ് കൊച്ചി പൊലീസ്. വ്യാജ ഐഡിയെങ്കിലും ലൊക്കേഷൻ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസ് തീരുമാനം. നടിയുടെ പോസ്റ്റിന് താഴെ പുതിയതായി അധിക്ഷേപ കമന്റെത്തിയാൽ സ്വമേധയാ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.
അശ്ലീല പരാമർശം; ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകി നടി ഹണി റോസ്, കേസെടുത്തു, യുട്യൂബർമാരും കുടുങ്ങും

Reading Time: < 1 minute