അമേരിക്കയിൽ വച്ച് ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കുറ്റാരോപിതനായ നിഖിൽ ഗുപ്തയെ അമേരിക്കയ്ക്ക് കൈമാറാൻ അനുമതി നൽകി ചെക്ക് അപ്പീൽ കോടതി. ഗുർപത്വന്ത് സിംഗ് പന്നൂനെ യുഎസിൽ വച്ച് വധിക്കാനുള്ള ഗൂഢാലോചനയിൽ ഒരു ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥനുമായി സഹകരിച്ചതായാണ് നിഖിൽ ഗുപ്തയ്ക്കെതിരായ യുഎസ് ഫെഡറൽ പ്രോസിക്യൂട്ടർമാരുടെ കണ്ടെത്തൽ. ഗുപ്തയെ കൈമാറുന്നത് സംബന്ധിച്ച അന്തിമ തീരുമാനം നീതിന്യായ മന്ത്രി പവൽ ബ്ലാസെക്കിന്റെ കൈയിലാണെന്ന് മന്ത്രാലയ വക്താവ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
52 കാരനായ ഗുപ്തയെ യുഎസ് അധികൃതരുടെ നിർദ്ദേശ പ്രകാരം 2023 ജൂണിൽ ചെക്ക് റിപ്പബ്ലിക്കിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. നിലവിൽ ചെക്ക് റിപ്പബ്ലിക്കിലെ ഏകാന്ത തടവറയിലാണ് ഗുപ്തയെ പാർപ്പിച്ചിരിക്കുന്നത്. എന്നാൽ യുഎസ് അധികാരികളുടെ അന്വേഷണം തെറ്റാണെന്നും അവർ അന്വേഷിക്കുന്ന വ്യക്തി താനല്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് ഗുപ്തയുടെ ആരോപണം. കൊലപാതക ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് നവംബർ 20നാണ് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് ഗുപ്തയ്‌ക്കെതിരെ കുറ്റം ചുമത്തിയത്. നിഖിൽ ഗുപ്തയ്ക്ക് കോൺസുലർ പ്രവേശനവും നിയമസഹായവും ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജി ഈ മാസം സുപ്രീം കോടതി തള്ളിയിരുന്നു.
കേസിനാസ്പദമായ വിഷയം സെൻസിറ്റീവ് ആണെന്നും അതിൽ ഇടപെടാൻ കോടതിക്ക് പരിമിധികളുണ്ടെന്നും വിദേശ കോടതിയുടെ അധികാരപരിധി മാനിക്കണമെന്നും ചൂണ്ടിക്കാട്ടിയിരുന്നു സുപ്രീം കോടതി ഹർജി തള്ളിയത്. “ഇത് ഒരു അന്താരാഷ്ട്ര വിഷയമാണ്, എല്ലാ വശങ്ങളും വിയന്ന കൺവെൻഷന്റെ പരിധിയിൽ വരും. കോൺസുലർ പ്രവേശനം അനുവദിച്ചില്ലെങ്കിൽ, അധികാരികളെ നേരിട്ട് സമീപിക്കാം. എന്നാൽ, നിങ്ങളുടെ പട്ടിക പ്രകാരം, നിങ്ങൾക്ക് രണ്ട് തവണ കോൺസുലാർ പ്രവേശനം ലഭിച്ചു, ”നിഖിൽ ഗുപ്തയുടെ അഭിഭാഷകൻ സി ആര്യാമ സുന്ദരത്തിന്റെ സമർപ്പണത്തിന് മറുപടിയായി ജസ്റ്റിസ് സഞ്ജീവ് ഖന്ന അഭിപ്രായപ്പെട്ടു. അതേസമയം ഹർജിക്കാരന് തന്റെ രാജ്യത്ത് നിന്ന് സഹായം തേടാൻ അവകാശമുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ സുന്ദരം വാദിച്ചു.







