dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news Bulletin #Canada Malayalm News Daily #Canadian Malayalam News Daily #Politics #World

ശ്രീലങ്കയിലെ ആദ്യ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍; പ്രസിഡന്റായി അനുര കുമാര ദിസനായകെ

Reading Time: < 1 minute

കൊളംബോ: ശ്രീലങ്കയിലെ ആദ്യത്തെ ഇടത് സര്‍ക്കാര്‍ അധികാരത്തിലേറി. പ്രസിഡന്റായി അനുര കുമാര ദിസനായകെ സത്യപ്രതിജ്ഞ ചെയ്തു. മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് കക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പവര്‍ നേതാവാണ് അനുര കുമാര ദിസനയാകെ. സാമ്പത്തികപ്രതിസന്ധി നേരിട്ടശേഷം രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ഇടതുസഖ്യത്തിന്റെ ചരിത്ര ജയം. ശ്രീലങ്കന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു സ്ഥാനാര്‍ഥിക്കും കേവല ഭൂരിപക്ഷമായ 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തില്‍ രണ്ടാം മുന്‍ഗണനാ വോട്ടുകളെണ്ണിയാണ് വിജയിയെ തീരുമാനിച്ചത്.
ആദ്യഘട്ട വോട്ടെണ്ണലില്‍ ആര്‍ക്കും 50 ശതമാനം വോട്ട് ലഭിച്ചിരുന്നില്ല. ദിസനായകെ ആദ്യഘട്ടത്തില്‍ 42.3 ശതമാനം വോട്ടും സജിത് പ്രേമദാസ 32.7 ശതമാനവും നേടി. സ്വതന്ത്രനായി മത്സരിച്ച പ്രസിഡന്റ് റനില്‍ വിക്രമസിംഗെയ്ക്ക് 17.27 ശതമാനം വോട്ടുമാത്രമാണ് നേടാനായത്. അതോടെ, റനില്‍ പുറത്തായി. തുടര്‍ന്നാണ് ചരിത്രത്തില്‍ ആദ്യമായി ശ്രീലങ്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെണ്ണല്‍ നടന്നത്.
വോട്ടര്‍മാര്‍ക്ക് ബാലറ്റ് പേപ്പറില്‍ മൂന്ന് സ്ഥാനാര്‍ഥികള്‍ക്ക് മുന്‍ഗണനാ വോട്ടുകള്‍ (പ്രിഫറന്‍ഷ്യല്‍ വോട്ട്) ചെയ്യാം. രണ്ടാംഘട്ട വോട്ടെണ്ണലില്‍ അതാണ് വിധിനിര്‍ണയിക്കുക. ആകെ 39 സ്ഥാനാര്‍ഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. നൂറ്റാണ്ടുകളായുള്ള ശ്രീലങ്കന്‍ ജനതയുടെ സ്വപ്നമാണ് പൂര്‍ത്തീകരിക്കുന്നതെന്നും എല്ലാവരോടും നന്ദി അറിയിക്കുന്നെന്നും എകെഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ദിസനായകെ പ്രതികരിച്ചു.
2000 മുതല്‍ പാര്‍ലമെന്റംഗമായ ദിസനായകെ ശക്തമായ അഴിമതിവിരുദ്ധ സന്ദേശമുയര്‍ത്തിയാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. 2022ല്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ ശ്രീലങ്കയില്‍ രാഷ്ട്രീയ വന്‍മരങ്ങളെ കടപുഴക്കിയാണ് വിജയം നേടിയത്. ആദ്യ വോട്ടെണ്ണലില്‍തന്നെ പ്രധാന സ്ഥാനാര്‍ഥി വിജയം ഉറപ്പിച്ചിരുന്ന പതിവും അട്ടിമറിക്കപ്പെട്ടു. അന്താരാഷ്ട്ര സാമ്പത്തിക ഏജന്‍സികളൊരുക്കിയ കുരുക്കില്‍ വീര്‍പ്പുമുട്ടിയ ശ്രീലങ്കയിലെ പ്രക്ഷോഭങ്ങള്‍ക്ക് രാഷ്ട്രീയ വഴികാട്ടിയായ ജെവിപിക്ക് ഒപ്പം ജനത അണിനിരന്നു.

Leave a comment

Your email address will not be published. Required fields are marked *