‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സംഘം വിനോദയാത്രയ്ക്ക് കൊടൈക്കനാലിൽ എത്തിയപ്പോൾ തമിഴ്നാട് പൊലീസ് അവരോട് അപമര്യാദയായി പെരുമാറിയോ എന്നറിയാൻ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് ആഭ്യന്തര വകുപ്പ്. ഇക്കാര്യം അന്വേഷിച്ച് നടപടിയെടുക്കാൻ തമിഴ്നാട് ഡിജിപിക്ക് ആഭ്യന്തര വകുപ്പ് സെക്രട്ടറി അമുദ ഉത്തരവു നൽകി.
ദക്ഷിണേന്ത്യയില്‍ വലിയ വിജയം നേടി മുന്നേറുന്നതിനിടെയാണ് മഞ്ഞുമ്മല്‍ ബോയ്സ് സിനിമയില്‍ പറഞ്ഞ ‘യഥാര്‍ഥ’ സംഭവങ്ങള്‍ പൊലീസ് അന്വേഷിക്കാന്‍ ഒരുങ്ങുന്നത്. 2006 ൽ കേരളത്തിൽ നിന്നു കൊടൈക്കനാൽ സന്ദർശിക്കാനെത്തിയ യുവാക്കളിലൊരാൾ ഗുണ കേവ്സിലെ ഗർത്തത്തിൽ വീണപ്പോഴാണ് കൂടെയുണ്ടായിരുന്നവർ കൊടൈക്കനാൽ പൊലീസ് സ്റ്റേഷനിൽ സഹായം തേടിയത്. എന്നാൽ, ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർ ഇവരെ ക്രൂരമായി മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതിയുയർന്നിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥനെ മാത്രമാണ് ഇവർക്കു സഹായത്തിന് വിട്ടു നൽകിയത്.
എന്നാല്‍ സംഭവം നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടതിനാല്‍ ഇനി കേസിന് താല്‍പ്പര്യമില്ലെന്നും ആരെയും കേസ് കൊടുത്ത് ബുദ്ധിമുട്ടിക്കാന്‍ താല്‍പ്പര്യമില്ലെന്നും മഞ്ഞുമ്മല്‍ ബോയ്സ് സംഘത്തിലെ സിജു ഡേവിഡ് ( സിനിമയിൽ കുട്ടൻ ) മാധ്യമങ്ങളോട് പറഞ്ഞു.
ചിദംബരമാണ് സിനിമയുടെ സംവിധാനവും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. ആഗോളതലത്തിൽ 240.59 കോടി രൂപയാണ് മഞ്ഞുമ്മൽ ബോയ്സ് നേടിയത്.
‘മഞ്ഞുമ്മൽ ബോയ്സി’നെ പൊലീസ് മർദ്ദിച്ചതില്‍ അന്വേഷണം
Reading Time: < 1 minute






