റിസർവ് ബാങ്ക് വിലക്ക് നേരിടുന്ന ഫിൻടെക് ആപ്പായ പേടിഎമ്മിന് വീണ്ടും തിരിച്ചടി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പേടിഎം പേയ്‌മെന്റ്സിന് 5.49 കോടി രൂപ പിഴ ചുമത്തി. ഫെബ്രുവരി 29 മുതൽ അക്കൗണ്ടുകളിലോ വാലറ്റുകളിലോ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് നിർത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പേടിഎമ്മിന് നിർദേശം നൽകി ഒരു മാസത്തിന് ശേഷമാണ് പുതിയ നടപടി. ഇടപാടുകൾ നിർത്താനുള്ള കാലാവധി മാർച്ച് 15 വരെ നീട്ടി നൽകിയിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ കേസ്
ഓൺലൈൻ ചൂതാട്ടം ഉൾപ്പെടെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പേടിഎം പങ്കാളിയായതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പിഴ ചുമത്തിയെന്ന് ഫിനാൻഷ്യൻർ ഇന്റലിജൻസ് യൂണിറ്റ് അറിയിച്ചു. പേടിഎം പേയ്‌മെൻ്റ് ബാങ്കിലെ ഈ പിഴയെക്കുറിച്ചുള്ള വിവരങ്ങൾ നൽകി ധനമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഈ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ലഭിച്ച പണം കള്ളപ്പണം തടയൽ നിയമത്തിന്റെ (പിഎംഎൽഎ) വ്യവസ്ഥകൾ ലംഘിച്ച് പേടിഎം പേയ്‌മെന്റ് ബാങ്ക് വഴിയാണ് ചില സ്ഥാപനങ്ങൾ ഇത്തരം ഫണ്ടുകൾ വഴിതിരിച്ചുവിട്ടതെന്ന് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ്-ഇന്ത്യ വ്യക്തമാക്കി.
